Thursday 10 October 2013

സ്ത്രീ

സ്ത്രീ
നീണ്ട ഇകാരംചേര്‍ന്ന
കൂട്ടക്ഷരത്തിന്‍റെ
അര്‍ത്ഥവ്യാപ്തി

സ്വാതന്ത്ര്യത്തിന്‍റെ
പകുതിയക്ഷരങ്ങളും
കാര്‍ന്നുതിന്നുമ്പോഴും
വിലപിച്ചുകൊണ്ട്

ചുടലഭംസ്മംപൂശി
മൃഗത്തോലുടുത്ത്
നാഗാഭരണംചാര്‍ത്തി
ഭയമറ്റ ശിവനാമത്തിന്‍റെ
ഇകാരമായവള്‍
ഇവിടെ ശക്തിയാര്‍ക്ക്

കണ്ണീര്‍തുള്ളികളില്‍
അലിയിച്ചെടുത്ത
കവിഭാവനകള്‍
സ്ത്രീയുടേതാകുമ്പോള്‍
അവളബലയാകുന്നോ?

വലിച്ചഴിക്കപ്പെട്ട
സാരിതുമ്പിലേക്കു
വിശുദ്ധിയുടെപുടവകള്‍
ഇഴചേരുമ്പോള്‍
തളര്‍ന്നത് സ്ത്രീയോ
പുരുഷനോ

വിശുദ്ധിയുടെ
നിഴല്‍ചിത്രങ്ങള്‍ക്കുമീതെ
മുഴുമിച്ചെടുത്ത കഥകളില്‍
കവി പുരുഷനാകുമ്പോള്‍
സ്ത്രീ വിതുമ്പുകയാണോ?

നിവര്‍ന്ന നട്ടെല്ലുകളില്‍
ബീജവാഹിനിയായി
മാതൃവാത്സല്യം
ചുരത്തുമ്പോള്‍
അവള്‍ പൂജ്യയാകുന്നില്ലേ

തലകുനിക്കപ്പെടുന്ന
കാമപൂരിതങ്ങളായ
ആഭരണചാര്‍ത്തിനിപ്പുറം
ഉറഞ്ഞാടുന്ന ദേവീയെ
കുമ്പിടുന്നതു നീയറിയുന്നില്ലേ

നിന്‍റെ വിലാപങ്ങള്‍
രോദനങ്ങളല്ല
പുതിയലോകത്തിന്‍റെ
ശംഖ്വലികളാണ്

പെണ്ണെഴുത്തില്‍
പുരുഷനുനേരേ
വലിച്ചെറിയുന്നവാഗ്ശരങ്ങള്‍
നിന്‍റെയുയര്‍ച്ചയാക്കായ്
നീ തൊടുത്തുവിടുക

നിന്‍റെയിണയുടെ താഴ്ചയിലല്ല
നിന്‍റെ വളര്‍ച്ചയിലാണ്
നിന്‍റെയുയര്‍ച്ച

നിനക്കുമുകളില്‍
മതവും സമൂഹവും
വളര്‍ത്തി വീശിയ
ശിഖരം നീ വെട്ടിമാറ്റൂ

നീയും പുരുഷനും
കാലത്തിന്‍റെ കണക്കുതാളില്‍
വലിച്ചറിയപ്പെട്ട മാംസഗോപുരങ്ങള്‍

അവശേഷിക്കുന്നതപ്പോഴും
ഉരുകിയുറഞ്ഞ
ആത്മാവിന്‍റെ നന്മമാത്രം

No comments:

Post a Comment