Monday 7 October 2013

ഒളിച്ചോട്ടം

അവന്‍ മറന്നുവച്ച
ഞവരയില
ഒരുകുളിര് എന്‍റെ മാറിടത്തില്‍
പതിപ്പിച്ചപ്പോലെ

സ്ലേറ്റിലേക്ക് പകര്‍ന്ന
അക്ഷരക്കൂട്ടുകള്‍
മായ്ചെടുക്കാനാവണം
അവനത് കരുതിയത്

എഴുതിവച്ചത്
എന്‍റെ ഹൃദയത്തിലാണെന്ന്
അവന്‍ മറന്നുകാണും

നക്ഷത്രങ്ങള്‍ പെയ്തിറങ്ങിയ
ആ നിലാവില്‍
അവനോടൊട്ടിനില്‍ക്കുമ്പോള്‍
കണ്ണുകള്‍ ചുരന്നത്
അഭയത്തിന്‍റെ അശ്രുകണങ്ങളായിരുന്നു

കൈയ്യത്തിതൊടാവുന്ന
അകലത്തില്‍ എന്നെ ഭ്രമിപ്പിച്ച്
ഹൃദയത്തിനെ പിളര്‍ക്കുമാറ്
വേദനതന്ന് നീയെന്തിനിങ്ങനെ

മുലയുട്ടിയോമനിച്ച
എന്‍റെ കിടാങ്ങള്‍
ഈറന്‍മിഴികള്‍ കാത്തുവച്ച്
നിന്നോടൊപ്പം യാത്രയയ്ക്കാന്‍
ഒരുങ്ങിയിരിക്കുന്നു

അവരറിഞ്ഞുകാണണം
എന്‍റെ കാമുകനെ

അദ്യശ്യനായി എന്നെനീ
ചേര്‍ത്തെടുക്കുമ്പോള്‍
മുഖമാനെഞ്ചിലേക്ക്
ഞാനൊന്നമര്‍ത്തിവച്ചോട്ടെ

അവരുടെ വിതുമ്പല്‍
എന്നെ ചൂളിക്കാതിരിക്കട്ടെ

ഞാനെന്ന
സമസ്യക്കൊടുവിലൊരു
മാംസപിണ്ഡം
ഞാനയാള്‍ക്കും സമര്‍പ്പിക്കട്ടെ,
എന്‍റെ ഭര്‍ത്താവിന്

ചുടലയിലേക്കെത്തുമ്പോഴും
അയാള്‍‍കരുതട്ടെ
ഞാന്‍ പതിവ്രതയെന്ന്

നിന്നോടൊപ്പമുള്ള ഒളിച്ചോട്ടത്തിന്
ഒരു തിരുച്ചുവരവില്ലെന്ന
നിത്യബോധത്തോടെ.

No comments:

Post a Comment