Saturday 29 March 2014

ഒരു കോവില്‍കൂടി

ഞാനിന്നൊരമ്പലം പണിതെടുക്കും
ശില്പിയീഞാന്‍ തന്നെ ദേവനാരോ?
ഉയിരറ്റ പുഷ്പങ്ങള്‍ ചേര്‍ത്തുവച്ച്
ദേവനു പൂജയുമില്ലതന്നെ.

മണിയൊച്ചയില്ല ഉഴിച്ചിലില്ലാ
പാണ്ടിമേളങ്ങളുമില്ലതന്നെ
സാമ്പ്രാണിയില്ല വിളക്കുമില്ല
അന്തിക്കൊരുകൂട്ടമാളുമില്ലാ

എങ്കിലും നേദ്യം ഞാന്‍ വെച്ചിരിക്കും
സ്നേഹപ്പെരുമഴത്തുള്ളിചേര്‍ത്ത്
കണ്ണീര്‍ക്കണമറ്റ ദേവരേ നീ
എന്നില്‍പൊറുത്തെന്നെ കാത്തുകൊള്‍ക

മൂന്നുകല്‍ കൂട്ടിഞാന്‍ തീയിടുമ്പോള്‍
മുകളിലാ മണ്‍കലം ചേര്‍ത്തുവയ്ക്കും
നോവുകള്‍തീര്‍ത്തൊരാ പശിയടങ്ങാന്‍
അരിയിട്ടു ഞാനതില്‍ കഞ്ഞിചേര്‍ക്കും

തെരുവിലനാഥരാം കുഞ്ഞുമക്കള്‍
ഓടിവാ നേദ്യം കഴിച്ചുപോകാം
പൂജകളില്ലയീയമ്പലത്തില്‍
മുണ്ടുമുറുക്കാതെടുത്തുകൊള്‍ക

ഞാനിന്നൊരമ്പലം പണിതെടുക്കും
ശില്പിയീഞാന്‍ തന്നെ ദേവനാരോ?
ഇനിയെന്നുമെന്റെയീയമ്പലത്തില്‍
പശിയെന്ന ദേവനെ സല്‍ക്കരിക്കാം.

No comments:

Post a Comment