Sunday 30 March 2014

വീണ്ടും മഴയെത്തുന്നു

മഴവില്‍ മണിതീര്‍ത്ത നൂല്‍മഴപ്പന്തലില്‍
നീര്‍പ്പോളപൊട്ടിച്ചിതറിക്കളിക്കവേ
ദൂരയാ ചിന്തതന്‍ പെരുമഴക്കാലമായ്
ജാലകപ്പടി ചാരി അമ്മ നില്‍ക്കുന്നൂ

ചെമ്പകപ്പൂവില്‍ നിന്നിറ്റുവീഴുമാത്തുള്ളികള്‍
ചിന്തയില്‍ താളം പിടിക്കവേ
അമ്മ മനസ്സിലെ സ്നേഹപ്പെരുമ്പറ
ചങ്ങലപൊട്ടിച്ചു വിങ്ങലായ് മാറിയോ

ഏകയായീമുറി വാതില്‍പ്പടികളില്‍
ഓര്‍മ്മകള്‍ പേറി ഞാനീമഴ കാണുമ്പോള്‍
പാല്‍ക്കഞ്ഞി നല്കി വളര്‍ത്തിയോരുണ്ണിയെ
കാണുവാനായിനി എത്ര കാത്തീടണം

ഇന്നിനിവേണ്ട പെരുമഴയല്ലയോ
ഉണ്ണിക്കു ദീനം വരുത്തരുതീശ്വരാ
കാഴ്ച മറഞ്ഞൊരാ കണ്ണടച്ചില്ലുകള്‍
കാത്തിരിപ്പിന്റെയീ ദൂരം പറയുന്നു.

കൂട്ടില്‍ കിളികളായ് അമ്മമാര്‍ ഞങ്ങളീ
വൃദ്ധാലയത്തിലെ സങ്കടത്തോണികള്‍
മങ്ങിയകണ്ണുകള്‍ കാത്തുവച്ചീടുന്നു
പിച്ചനടക്കുമാ ഉണ്ണിതന്‍ കാലുകള്‍.

അകലെത്തിലെന്‍മകന്‍ ഓര്‍മ്മ പതുക്കുമാ
ശബ്ദച്ചിറകുകള്‍ പാറിവന്നീടവേ
അകാശച്ചാലിലൂടൊഴുകുമാ ശബ്ദമെന്‍
കാതിലൊഴുക്കും പരിഭവക്കൂണുകള്‍

വീണ്ടും മഴയെത്തിയെങ്കിലും മുറ്റത്ത്
കണ്ടതില്ലെന്നുയിര്‍ പൊന്‍മണിമുത്തിനെ
നോവുകള്‍ വീശിയടുത്തെത്തുമാക്കുളിര്‍
തെന്നലും മിണ്ടാതെ തെന്നി മറയുന്നു

No comments:

Post a Comment