Saturday 29 March 2014

നീയറിയുമോ?

അമ്മേ അറിയുമോ നീ നിന്റെ മക്കളെ
ശ്വാസഗതിയറിയാതുഴറും പുഴുക്കളെ
പശിതിന്നു പശിതിന്നുടലിന്‍ ഞരമ്പുകള്‍
വിറകൊള്ളുമീ കൂരിരുള്‍ക്കൂട്ടിലമരും ജനികളെ

പുഴുക്കുത്തുവീഴാ തളിക്കും വിഷധൂളിയില്‍
ഉടല്‍വെന്തുനീറി തുടിക്കും കുരുന്നിനെ
കാടിന്റെമക്കളായ് മനസ്സില്‍ ശാന്തമാം
പുഴച്ചോലകള്‍ തേടും വിഷുക്കിടാത്തിയെ

ഇലപൊഴിഞ്ഞ് വസന്തനോവിനാല്‍
ഒരു പൂ പെറ്റുവീഴ്ത്തുവാന്‍കഴിയാതെ
തേങ്ങിയും, മുരടിച്ച പാല്‍ചിന്തുമായി
വിരലുകൂമ്പി പുളയും ദാഹാര്‍ദ്രയെ

നീകേട്ടുവോ അമ്മേ നിന്‍ മാര്‍ത്തട്ടിലീ
ചോരതുന്നും നഖപ്പാടിന്റെ രോദനം
നാവറുത്തുറയും ചുടലഭീതിതന്‍ തേങ്ങലും
നിശകള്‍ മൗനമാക്കുമാ ശീതളത്തെളിമയും

നീ കണ്ടുവോ അമ്മേ നിന്റെ പുത്രിയെ
പ്രാണനായലതല്ലി പടര്‍ന്നലയുമാ അല്ലിയെ
ഒരുമൗനമായ് കായ്ച്ച് കുടില്‍കൂട്ടിലീ
പുടവചിന്തിക്കേഴുമീയേഴതന്‍ സന്ധ്യയെ

പാല്‍മധുരം രുചിക്കാത്ത ചുണ്ടിണകളെ
നാവുതീണ്ടാ ജലമില്ലാതലയും കുരുന്നിനെ
പ്രാണവള്ളിയായ്ച്ചുരുങ്ങും അസ്തികൂടത്തിനെ
ചങ്ങല കാല്‍ച്ചിലമ്പായൊരു ജീവതാളത്തിനെ.

No comments:

Post a Comment