Tuesday 18 February 2014

ഗദ്ഗദം

അരിമുല്ലകള്‍ പൂത്തിറങ്ങിയ
എന്റെ തൊടിമുറ്റങ്ങളില്‍
ചാരനിറംപേറിയ കുഞ്ഞുകൂണുകള്‍
കൂനിനില്‍ക്കുന്നു

തണല്‍വിരികളില്‍ കുളിര്‍കോരിയ
വിയര്‍പ്പുമുത്തുകള്‍
രസബിന്ദുക്കളായി
മരണത്തിന് കാവല്‍നില്‍ക്കുന്നു

ഉപ്പൂറ്റികളില്‍ വേനലവധിപകര്‍ന്ന
കതിര്‍കുറ്റികള്‍
വയല്‍പരപ്പില്‍നിന്ന്
തെമ്മാടിക്കുഴികളിലേക്ക് ചേക്കേറുന്നു

ദേശാടനംകഴിഞ്ഞ്
ഭാണ്ഡമിറക്കുമ്പോള്‍
ഞാന്‍ നട്ടുനനച്ച ചെടികള്‍
ഇലപൊഴിച്ച് തണലകത്തുന്നു

ദാഹംമുറ്റിയ ചുണ്ടുകള്‍
വിണ്ടകന്ന് മൗനമടക്കി
നിശ്വാസംപേറുന്നു

കാല്‍വലിച്ച് ഒരിഴയകലത്തില്‍
കാലം എനിക്കുമുമ്പേ
ചരിത്രമെഴുതുകയാണ്

എന്റെയും
ചോരവാര്‍ന്നുപോകുന്ന
എന്റെ പുരാണങ്ങളുടേയും

No comments:

Post a Comment