Thursday 20 February 2014

യക്ഷി

ആണിവിടവുകള്‍ ആഴ്ത്തിവച്ചീടുന്ന
പാലമരത്തിലെ യക്ഷിയാണിന്നുഞാന്‍
പാലതന്‍ പൂക്കളിന്‍ മാദകഗന്ധമായ്
നറുനിലാമഴയിലായ് ‍നനയട്ടെ ഞാനിനി

ബന്ധനമന്ത്രമെന്‍ ശിരസ്സിലായിറ്റിച്ച
പാരിലൊടുങ്ങാത്ത നോവിന്‍ കനവുകള്‍
പേറിയൊടുങ്ങുമോ പാലമരത്തിലായ്
ചോരതുളുമ്പാതെയെന്‍നെടുവീര്‍പ്പുകള്‍

പാലകള്‍ പൂക്കുമീ ഹൃദയതാഴ്വാരത്തില്‍
കാറ്റിന്റെയീണമായി ഞാനൊന്നുമൂളട്ടെ
കുരുവികള്‍ ചേക്കേറും മഞ്ഞണിച്ചില്ലയില്‍
ഒരുനിലാപക്ഷിയായ് ഞാനും ശയിക്കട്ടെ

മല്ലികപ്പൂവുകള്‍ തുന്നിച്ച ചേലയില്‍
എന്മനക്കാമ്പിനെ ചേര്‍ക്കട്ടെ മെല്ലെഞാന്‍
മേഘം പുതപ്പിച്ച മഞ്ഞണിച്ചിന്തുപോല്‍
സ്നേഹം കടംകൊണ്ട പെണ്‍മണിയാണുഞാന്‍

മോഹം മരിക്കാത്ത ഓര്‍മകള്‍പേറുമീ
ഗതിയറ്റ ചിന്തതന്‍ സഞ്ചാരിയാണുഞാന്‍
പാലമരത്തിലെ പാഴ്മരക്കൊമ്പിലായ്
നാവുകുരുങ്ങിയ തേങ്ങലാണിന്നുഞാന്‍

മേലെ നിലാവിലെ നക്ഷത്രക്കണ്ണിയില്‍
നോവായ്ത്തുടിക്കുമെന്‍ അമ്മയെപ്പുല്‍കുവാന്‍
പാരിലുടക്കിക്കിടക്കുമെന്‍ മോഹത്തെ
പാടേ മറന്നങ്ങു പോകേണ്ടതുണ്ടുഞാന്‍

മന്ത്രക്കുരുക്കിന്റെ ബന്ധനപ്പൂട്ടുകള്‍
ഛേദിച്ചുമെല്ലെയാ അമ്മിഞ്ഞ പൂകുവാന്‍
പാലമരത്തിലെ ആണിവിടവിലായ്
വിങ്ങുന്നുവീണ്ടുമാ പെണ്‍മണിയായിതാ.

1 comment: