Sunday 12 January 2014

വരള്‍ച

നുകപ്പാടുപഴുത്തനോവിനാല്‍ ചുണ്ടുകേഴുന്നു
പ്രാണനൊഴുക്കുക നീയീ കരിഞ്ഞ ദേഹത്തിലായ്
നീര്‍വഴിച്ചാലുകള്‍ വറ്റിവരണ്ടതില്‍
പൊള്ളുംവിപത്തിന്റെ കൃമികള്‍പരക്കുന്നു

വറ്ററിയാതെ വായടച്ചകന്ന ‍പത്തായവും
തൊണ്ടവറ്റിക്കരിഞ്ഞു വിശന്നു കേണുപോകുന്നു
നാവുവരണ്ടുതുടങ്ങുന്നു വരള്‍ച്ചയെന്‍
മാറിലും പടര്‍ന്നങ്ങുവിണ്ടുകീറുന്നു
ശ്വാസഗതിയില്‍ നിലംപറ്റി നിഴലുകള്‍
ഊര്‍ന്നുപോകുന്നൂ മണല്‍പ്പരപ്പിന്‍ ചുഴികളില്‍

ചേറ്റുമണംമാറാക്കലപ്പയും നേര്‍ത്തകുയില്‍നാദവും
പുലര്‍വെട്ടമുണ്ടു തുടുത്തൊരാമഞ്ഞിന്‍ മരങ്ങളും
വിഴുങ്ങിപാത്തുപതുങ്ങിയാ ദുരമുടിക്കുന്നു സര്‍വ്വതും
നാവുകുഴയുന്നു, ഫണം മടക്കുനീ വ്രണിതവേനലേ

ആഴിമടങ്ങുന്നു പിന്നിലേക്കല്ലതിന്‍ ശ്വാസമെടുക്കട്ടേ, മുന്നിലേക്കൊന്നാഞ്ഞുപതിക്കുവാന്‍
തകര്‍ക്കുന്നുകോട്ടകള്‍ കെട്ടിയമിനാരങ്ങള്‍
പ്രാണനുരുക്കിപ്രതിഷ്ഠിച്ച കുഞ്ഞുനോവുകള്‍
മാഞ്ഞുപോകുന്നൂ ഉടമയും പ്രതിമയും
ജാതിക്കൊടുമ്പിരിക്കൂട്ടിയുരുക്കുമാ ശിലോലിഖിതങ്ങളും.

സിരകൊളുത്തുന്നു ചുവപ്പാര്‍ന്നജ്വാലകള്‍
കനല്‍ചുവക്കുന്നു, ചുടലതന്‍ മാറിലൊരു നോവടങ്ങുന്നു
ഒഴുകുന്നുകനലിലേക്കിനിയെത്രനിഴലുകള്‍
പാദംവെടിഞ്ഞവര്‍ ആത്മബലിവറ്റുകള്‍

നാവുവരണ്ടുതുടങ്ങുന്നു വരള്‍ച്ചയെന്‍
മാറിലും പടര്‍ന്നങ്ങുവിണ്ടുകീറുന്നു
ശ്വാസഗതിയില്‍ നിലംപറ്റി നിഴലുകള്‍
ഊര്‍ന്നുപോകുന്നൂ മണല്‍പ്പരപ്പിന്‍ ചുഴികളില്‍

സിരകൊളുത്തുന്നു ചുവപ്പാര്‍ന്നജ്വാലകള്‍
കനല്‍ചുവക്കുന്നു, ചുടലതന്‍ മാറിലൊരു നോവടങ്ങുന്നു

No comments:

Post a Comment