Sunday 12 January 2014

മനസ്സ്

എന്‍റെ മനസ്സിലോരൂഞ്ഞാല്കെട്ടീട്ട്
താരാട്ടിനീണം പകര്‍ന്നുവയ്ക്കാം
ചുണ്ടുപിളര്‍ത്തികരയുന്നക്കുഞ്ഞിനീ
അമ്മിഞ്ഞ‍നല്കീ ഉറക്കിടാംഞാന്‍

എന്നുമെന്നുള്ളിലെ സങ്കടത്തോണിയില്‍
അക്കരെപോയിടുന്നെന്‍റെസ്വപ്നം
നൊമ്പരംപേറുമാ തുഴകളലസമായ്
ചെമ്മേതുഴയുന്നു എന്‍റെമൗനം

കാര്‍മുകില്‍മൂടിയമാനസസീമയില്‍
അസ്തമിക്കുന്നതോ എന്‍റെസത്യം
ഏഴുനിറങ്ങളാല്‍ചാലിച്ചെടുത്തൊരാ
മഴവില്ലുതന്നെയോ എന്‍റെ സ്വപ്നം

പാതവരമ്പിലായ് പിന്നാലെയോടുന്ന
നിഴലിവനാണോ ഇന്നെന്‍റെസത്വം
എന്നില്‍തുടിക്കുമാ കുഞ്ഞുകരങ്ങളെ
എന്തേ എനിക്കുനീ തന്നതില്ല

അമ്മയായ് ജീവനെ പേറിനടക്കുവാന്‍
എന്നുടെയുള്ളംകൊതിക്കണല്ലോ
കുഞ്ഞുടുപ്പൊന്നിനി തുന്നിയെടുക്കുവാന്‍
എന്നുടെവിരലിനോ യോഗമില്ലേ

വേണ്ടാത്തവര്‍ക്കൊക്കെ ചുമ്മാകനിയുന്ന
ദൈവമേ എന്തുനീ കണ്ണടച്ചൂ
പുരികംവരയ്ക്കുവാന്‍ പൊട്ടൊന്നുകുത്തുവാന്‍
എനിക്കൊരുപൊന്നിനെ തരികനീയും

ജീവിതമിരുളിലായ്‍ത്തീരുമീ യവനിക
താഴേയ്ക്കുതാഴേയ്ക്കു താഴ്ന്നിടുമ്പോള്‍
ചുറ്റും അനാഥമായി നില്‍ക്കും നഭസ്സിനെ
കണ്ണടച്ചിന്നുനീ മറച്ചിടുന്നോ

ഇനിയെന്റെ ജീവിതം ഈ വലക്കണ്ണിയില്‍
തേടുന്നു മക്കള്‍ക്കായി നാടുനീളെ
എന്നിലും നിന്നിലും നിറയുന്നപ്രാണനെ
പുഞ്ചിരിപോലെ ഞാന്‍ ചേര്‍ത്തുനിര്‍ത്തും

എന്‍റെ മനസ്സിലോരൂഞ്ഞാല്കെട്ടീട്ട്
താരാട്ടിനീണം പകര്‍ന്നുവയ്കും
ചുണ്ടുപിളര്‍ത്തികരയുന്നക്കുഞ്ഞിനീ
സ്നേഹത്തിനമൃതുപകര്‍ന്നിടും ഞാന്‍.

No comments:

Post a Comment