Friday 17 January 2014

ഉറവ

മധുരംകിനിഞ്ഞ മഴത്തുള്ളി നീയെന്റെ
പ്രണയംകടംകൊണ്ടുമാഞ്ഞുപോയോ
ഇന്നലെസന്ധ്യയില്‍ നീതീര്‍ത്ത മേഘമീ
പുഴയും കവര്‍ന്നങ്ങു ചോര്‍ന്നുപോയോ

മഴവില്ലുപോലെയെന്‍ അഴകുള്ള സ്വപ്നവും
ഉതിരുന്ന കണ്ണീരാല്‍ മായ്ച്ചിടുന്നോ?
ഹൃദയത്തില്‍ നോവുമീ മിന്നല്‍പിണരുകള്‍
സുഖമുള്ള പ്രണയത്തിന്‍ മധുരമാണോ?

ഇറ്റിറ്റുവീണൊരാ നീര്‍മണിമുത്തുകള്‍
സ്നേഹപെരുമ്പറകൊട്ടിടുമ്പോള്‍
നീര്‍വഴിച്ചാലിലായ് ഞാന്‍ തീര്‍ത്ത കുമിളയീ
നീര്‍ച്ചുഴിയ്ക്കുള്ളിലായ് മാഞ്ഞിടുന്നു

പുളകം വിടര്‍ത്തുമാ കുളിര്‍മഴകൈകളെന്‍
കുളിരാര്‍ന്ന ദേഹത്തെ പുല്‍കിനില്‍ക്കേ
പാടം കരിഞ്ഞവിശപ്പിന്റെ നേര്‍വഴി
ഉള്ളിലെ അഗ്നിയായ് കത്തിനിന്നു

ഉറവകള്‍തീര്‍ത്തഹൃദയത്തുടിപ്പുകള്‍
വേരറ്റശാഖികള്‍ക്കെന്തിനാണോ
അമൃ‍തം പകര്‍ന്നോരാ ഗര്‍ഭ ഞരമ്പുകള്‍
തേടേണ്ടതില്ലയാ പാനപാത്രം

പണത്തിനുറവകള്‍ തേടുമീയാത്രയില്‍
ജലത്തിന്നുറവ മറഞ്ഞുപോയോ
മധുരംകിനിഞ്ഞ മഴത്തുള്ളി നീയെന്റെ
പ്രണയംകടംകൊണ്ടുമാഞ്ഞുപോയോ

No comments:

Post a Comment