Sunday 12 January 2014

പൈതല്‍

കൊന്നതന്‍ മഞ്ഞണിമൊട്ടിനെ‍പോലൊരു
കുഞ്ഞിനെ ഞാനിന്നു കണ്ടെടുത്തു
കുപ്പകളയുവാന്‍ തൊട്ടിയിലേക്കൊരു
കണ്ണൊന്നുപായിച്ച നേരമൊന്നില്‍
കുഞ്ഞണി മോണതന്‍ കിങ്ങിണിതെന്നലില്‍
അമ്മണികുഞ്ഞിന്റെ തേങ്ങല്‍കേട്ടു
വാരിയെടുത്തുഞാന്‍ ഉമ്മവയ്ക്കുമ്പോഴും
അമ്പരപ്പൊന്നെന്റെയുള്ളറിഞ്ഞു
പെട്ടന്നടര്‍ത്തിയാ കുഞ്ഞുമുഖത്തിനെ
തെല്ലൊന്നു നോക്കി നിലവിളിച്ചു
വന്നവര്‍വന്നവരെല്ലാരുമെന്നോട്
ചൊല്ലുന്നവാക്കുകള്‍ കേട്ടിരിക്കേ
ഏതോ നിലാവിന്റെ കുളിര്‍മഴതെന്നലായ്
കുഞ്ഞെന്റെ മാറിലായ് ചേര്‍ന്നിരുന്നു
സ്ത്രീയുടെ പൂര്‍ണ്ണത വാരിപ്പുണരുന്ന
അമ്മയായ് ഞാനൊന്നു നിശ്വസിക്കേ
എന്നിലുണരാത്ത മാതൃത്വപ്പൂവുകള്‍
കണ്ണീരിന്‍മുത്തായടര്‍ന്നുവീണു.
ചുരത്തില്ലമുലകളീയുണ്ണിക്കുനല്കുവാന്‍
നൊമ്പരച്ചൂടിന്റെ തേങ്ങല്‍മാത്രം

No comments:

Post a Comment