Sunday 12 January 2014

കാളവണ്ടിക്കാരന്‍

ചാവടിക്കോണിലെ തട്ടുപടിയിലായ്
കുന്തിച്ചകോലം വിറച്ചിരിക്കുന്നിതാ
വെള്ളിനിറഞ്ഞപുരികക്കൊടികളും
മങ്ങിയകണ്ണിണപല്ലാങ്കുഴികളും

അറ്റംവെളുത്തുചുളിവുള്ളചുണ്ടും
രക്തക്കറുപ്പാര്‍ന്നമോണത്തടങ്ങളും
ശീലമായ് സൂക്ഷിച്ച ചുട്ടിമുണ്ടൊന്നില്‍
താക്കോലുകെട്ടിയാത്തോളിലുംതൂക്കി

ഇടികല്ലിനുള്ളിലെ മുറുക്കാനെടുത്ത്
പൊകലയുംകൂട്ടി ചവച്ചങ്ങിരിപ്പൂ
കാതങ്ങള്‍താണ്ടിയ കോലമാണിപ്പോള്‍
വടിയറ്റചാട്ടപോല്‍ കൂനിയിരിപ്പൂ
പണ്ടീനാട്ടിലെ ഏകവണ്ടിക്കാരന്‍
അഴകുള്ളകാളയ്ക്കതീശനായുള്ളോന്‍

ചക്രങ്ങള്‍ ചുവരിലായ് ചാരിയിരിപ്പൂ
പലരുണ്ട് മോടിക്കു വിലപറയുന്നോര്‍
കാളയെപ്പൂട്ടിയ തൊഴുത്തിനിടങ്ങള്‍
വെട്ടിപ്പൊളിച്ചതില്‍ കൂരയുംവച്ചു

ചക്രമുരുണ്ടോരാ നാട്ടുവഴികള്‍
ടാറിട്ടറോഡിനായ് ചത്തുമലച്ചു
ഗ്രാമതുരുത്തിന്റെ പച്ചയകന്നു
കോണ്‍ക്രീറ്റുസൗധങ്ങള്‍ കാഴ്ചമറച്ചു

കാളകള്‍ നാട്ടില്‍നിന്നെങ്ങോ മറഞ്ഞു
നാടിന്റെ സംസ്കാരമൊപ്പമൊളിച്ചു
കുഞ്ഞുങ്ങള്‍ കാളയെ കണ്ടാലറിയും
തീന്‍മേശമേളിലെ തീറ്റയായ് മാത്രം

ഓര്‍മകള്‍ചാലിച്ച ചാവടിക്കോണില്‍
വണ്ടിവരുന്നകിനാവുകണ്ടപ്പോള്‍
കിങ്ങിണികെട്ടിയ കാളക്കുട്ടന്മാര്‍
വണ്ടിവലിച്ചങ്ങു മുറ്റത്തുവന്നു

മോണയിറുക്കിവെളുക്കെചിരിച്ച്
ഉക്കിയചാട്ടവാര്‍ കൈയ്യിലെടുത്ത്
വിറയ്ക്കുമുടലിനാല്‍ വണ്ടിയില്‍ക്കേറി
ചെറ്റൊന്ന് ചാട്ടചുഴറ്റിപ്പറഞ്ഞു
പോകുക കാളേ നീ ചെമ്മണ്‍തുരുത്തില്‍
ഈകോലായുമിന്നെനിക്കന്യമായ് തീര്‍ന്നു

No comments:

Post a Comment