Wednesday 22 January 2014

ഭ്രാന്തി

കണ്ണില്‍ ഭയത്തിന്‍ നിഴലുകള്‍ മീട്ടിയ
നീറും മനസ്സിന്റെ സങ്കടം കണ്ടുഞാന്‍
നോവുകള്‍ മാറാല കെട്ടിയ മുറിയിലായ്
അമ്മ വിതുമ്പിക്കരഞ്ഞതു കേട്ടുഞാന്‍

കണ്ണില്‍ കരടു പതിഞ്ഞതായ് ഭാവിച്ചു
കണ്ണിമ ചിമ്മിത്തുടച്ചു കളഞ്ഞുഞാന്‍
പിന്നിലെ കാതങ്ങള്‍ ജീവിതക്കോണുകള്‍
ചുമ്മാചികഞ്ഞുഞാന്‍ ഓര്‍ത്തുനിന്നീടവേ

ഭ്രാന്തിയാണായമ്മയെന്നു മൊഴിയുന്ന
കുഞ്ഞുങ്ങള്‍ ഗ്രാമത്തിലേറെയാണെങ്കിലും
കതകിന്‍ വിടവിലൂടവളോടുകൊഞ്ചുന്ന
ബാല്യങ്ങളേറെയാണന്നതും കൗതുകം

അമ്മമൊഴിയിലെ താരാട്ടിനീണങ്ങള്‍
ഗ്രാമത്തിന്‍ പൂഞ്ചാല മെല്ലെയൊഴുക്കവേ
മാറത്തൊതുക്കിയ തലപോയ പാവയെ
ചുമ്പിച്ചുറക്കുന്ന കോലത്തെക്കണ്ടുഞാന്‍

നോവും ഹൃദയത്തില്‍ ഞാനെന്റെയമ്മയെ
ഒന്നുതലോടി മടങ്ങിയെത്തീടവേ
ശകാരത്തിലെത്തുമൊരു കുഞ്ഞുമനസ്സിനെ
മുന്നിലായ് കണ്ടുഞാന്‍ ആയമ്മ തന്നിലും

പ്രാണന്‍ പിടയ്ക്കുമാ ചെയ്തികള്‍ കാണുമ്പോള്‍
ഞാനുമവരുടെ കുഞ്ഞായ് പിറക്കുന്നു
ചുറ്റിലും കാണുമാ മായപ്രപഞ്ചത്തില്‍
ഞാനുമീയമ്മയെ മാറോടണയ്ക്കുന്നു

No comments:

Post a Comment