Sunday 12 January 2014

സ്നേഹം

ഇന്നലെപെയ്ത മഴത്തുള്ളിമേലൊരു
സ്നേഹത്തിന്‍ നീര്‍പോള പൊന്തിവന്നു
ഞാനെന്റെ നെഞ്ചിലായ് കൂടുകൂട്ടീട്ടതിന്‍
കുളിരിനെ തഞ്ചത്തില്‍ ചേര്‍ത്തുവച്ചു

ജീവിതമെന്നയാ കുമിളകള്‍ക്കുള്ളിലായ്
നോവുകള്‍പേറും വസന്തമെത്തും
വേരറ്റകാഴ്ചകള്‍ കാണുവാനായിനി‌‌‌‌
കനമുള്ള കണ്ണട കോര്‍ത്തുവയ്ക്കാം

നിഴലുകള്‍വീണ വഴിത്താരയില്‍
ചെറുമേഘങ്ങള്‍തൂകും ജലകണങ്ങള്‍
പാറിപ്പറന്ന പൊടിപടലത്തിനെ
ചെറ്റൊന്നു ശാസിച്ചു ചേര്‍ത്തുനിര്‍ത്തി

മിന്നികള്‍ മിന്നിച്ച ചൂട്ടുവെളിച്ചത്തില്‍
മഞ്ഞണിമുത്തുകള്‍ മിന്നിനില്‍ക്കേ
ചന്ദ്രനാം തോണിയാ പാതിമയക്കത്തില്‍
താരങ്ങള്‍ വാനില്‍ വിതറിനിന്നു

കാതങ്ങള്‍ മുമ്പുള്ളൊരോര്‍മകള്‍ക്കപ്പുറം
നീളുന്ന ബാല്യത്തെ കണ്ടെടുക്കേ
പൊട്ടിച്ച മാമ്പഴച്ചുണ്ടിലെ പുളിയുമീ
ചിന്തകള്‍താണ്ടി നുരഞ്ഞുപൊന്തി

കണ്ണുകള്‍കൂമ്പി മനസ്സിലായ് കോര്‍ത്തിട്ട
ചെമ്പകമൊട്ടിന്‍ നറുസുഗന്ധം
കൂവളക്കണ്ണിലെ സ്നേഹമൊഴികളില്‍
തേടും മരുപ്പച്ച പ്രണയമായി

കേഴും മനസ്സിലീ കിഴവന്റെ ചിന്തകള്‍
ഊന്നുവടിയിലായ് കൂനിനിന്നു
അമ്മയാം ഭൂമിതന്‍ മാറുപിളര്‍ന്നെത്ര
മുകുളങ്ങള്‍ സൂര്യനെത്തേടിയെത്തും
അവരിലൊരുജനിയിലെ പുണ്യമായ്ത്തീരുവാന്‍
ഇനിയെന്റെ ജന്മത്തില്‍ ബാക്കിയുണ്ടോ?

ഒഴുകുമീ നദികളില്‍ പുളകമായ്ത്തീരുവാന്‍
ചിറകുള്ള മത്സ്യങ്ങള്‍ വെമ്പണുണ്ടോ?
ഫണമുള്ള കാളീയനിനിയുമീ നാവിലായ്
തേക്കും വിഷത്തിന്‍ മധുരഗീതം
ഞാന്‍കേട്ടപാട്ടിലും ഓര്‍ക്കുന്നചിന്തിലും
കാളകൂടത്തിന്‍ നറുസുഗന്ധം

ഇന്നിനിപെയ്യും മഴയിലായ്ക്കൂണുകള്‍
പൊന്തിച്ചമാടങ്ങളെന്തിനാണോ
പാടിത്തളര്‍ന്നൊരീ നാവുമായിന്നിനി
കൂനിപ്പിടിച്ചു നനഞ്ഞിരിക്കാം

കണ്ണുനീര്‍വറ്റിയ കണ്ണുകള്‍ക്കുള്ളിലായ്
മഴയേ എനിക്കൊരു തുള്ളിനല്കൂ
ചേര്‍ക്കട്ടെ ഞാനെന്റെ മിഴികളെത്തന്നെയും
നോവുമാ സ്നേഹത്തിന്‍ കയ്പുനീരാല്‍

No comments:

Post a Comment