Sunday 27 April 2014

നീ വരുമോ?

കുന്നിമണികളേ അപ്പൂപ്പന്‍താടിയെ
കണ്ടുവോ നിങ്ങളെന്‍ ബാല്യത്തെ
പാടവരമ്പിലെ ചാണകചന്തമേ
കണ്ടുവോ നീയെന്‍റെ പാദത്തെ

ചുണ്ടിലെരിയുടെ കുങ്കുമംചേര്‍ക്കുന്ന
ഉപ്പിന്‍മുളകിലാ മാങ്ങാത്തുണ്ടില്‍
ഒന്നുകടിച്ചുനീ ചുമ്മാ കരയല്ലേ
ബാല്യമേ നീയെന്‍റെ പിന്നിലായി

താഴെത്തൊടിയിലെ ഞൊടിഞൊട്ടപ്പൂവിനാല്‍
നെറ്റിയില്‍ വെടിവച്ച കുഞ്ഞുപെണ്ണേ
കണ്ണന്‍ചിരട്ടയില്‍ കണ്ണാരംപൊത്തുമ്പോള്‍
മണ്ണപ്പം ചുട്ടത് തട്ടീടല്ലേ

ഞണ്ടിന്‍കുഴിയിലാ പുല്ലിന്‍‍കുരുത്തോല
ചുമ്മാകറക്കുന്ന ചങ്ങാതിയെ
പിന്നിലായ് ചെന്നൊരു നുള്ളുകൊടുത്തിട്ട്
തല്ലുപിടിക്കുന്ന ബാല്യമേ നീ

മുക്കുടഞ്ഞുള്ളോരാ സ്ലേറ്റിന്റെ വക്കിലായ്
കൊഞ്ഞണം കുത്താതെ കൂടെവായോ
ചെമ്പകപ്പൂവിന്‍റെ നറുമണം പേറുന്ന
കുഞ്ഞൊരു തോഴിയായ് കൂടെവായോ

ചീനിയിലയിലെ തണ്ടിലൊരുമാല
കോര്‍ത്തെന്‍റെ പിന്നിലായ് നീ നടന്നാല്‍
ജീവിതസന്ധ്യതന്‍ കനലുപഴുപ്പിച്ച
ചിതയിലെനിക്കൊരു തോഴിയാകും.

No comments:

Post a Comment