Wednesday 7 May 2014

മയക്കം

മയങ്ങട്ടെ, ഇനിയൊരു വിലാപമില്ലാതെ 
മാറിലൊതുങ്ങിച്ചുളുങ്ങിയമരട്ടെ ഞാന്‍
പ്രാണനുള്ളിലേക്കിരച്ചു രമിക്കാതിരിക്കട്ടെ
അമ്മേയമര്‍ത്തുക നെഞ്ചിലായെന്നെ നീ

മനുഷ്യന്‍, വിഷമൂതി വീര്‍പ്പിച്ചൊരാ മാരുതന്‍
ചുറ്റിത്തിരിയുന്നിതാ നിന്നിളം ചില്ലയില്‍
ഞെട്ടറുക്കല്ലെ നിന്‍ പൊക്കിളിന്‍ കൈവിരല്‍
പാലമൃതൂറുമാ സ്നേഹത്തിന്‍ നൂല്‍വഴി

ആവില്ലയമ്മേ ശോഷിച്ചുപോകുന്നിതാ ഞെട്ടുകള്‍
കൈവിരല്‍ വിടിവിച്ചിതാ സമയവുമകലുന്നു
ഞാന്‍ പതിക്കട്ടെ, ധരിത്രിതന്‍ മാറിലായ്
വീണുറങ്ങട്ടെ ഇനിയാ മഴയെന്നെ തേടിയെത്തുംവരെ

പുളയുന്നവേനലെന്‍ അരികത്തുവരാതെയാ
ചില്ലകള്‍ പൊഴിച്ചൊരു തടയണ തീര്‍ത്തു നീ
പുതപ്പിക്കൂ പ്രപഞ്ചമേ, മണ്ണിന്‍ മടിത്തട്ടിലായ്
വര്‍ണ്ണങ്ങള്‍ പൂക്കട്ടെയെന്‍ സ്വപ്നമാം ചില്ലയില്‍

എന്തിനുണരണം ഞാന്‍, എന്‍‍ ചില്ലയില്‍ പാര്‍ക്കുവാന്‍
ഇല്ലൊരു പക്ഷിയും നാളെ പ്രഭാതത്തില്‍
കാണില്ല തെല്ലൊരു മഞ്ഞിന്‍ കണംപോലും
പാരിലീ കനലുപഴുപ്പിച്ച വേനലാണെപ്പൊഴും

വരില്ലവള്‍ മഴയും പ്രകൃതിക്കുകൂട്ടായൊരുവേള
വന്നാലോ രൗദ്രമാം താണ്ഡവമെന്നപോല്‍
ആശിപ്പതില്ല ഞാനുണര്‍ന്നൊന്നെണീക്കുവാന്‍
അമര്‍ന്നുറങ്ങട്ടെ പ്രപഞ്ചമേ നീയുണര്‍ത്തല്ലേ മേലിലും.

No comments:

Post a Comment