Wednesday 7 May 2014

എങ്ങുപോകും നീ

നൂലുപൊട്ടിച്ചൊരു പട്ടം കണക്കെന്‍റെ
ചിത്തം പറക്കുന്നിതാകാശമേടയില്‍
നോവിന്‍ ശലഭങ്ങള്‍ ഒപ്പം പറക്കുന്നു
ആയുസ്സൊടുങ്ങാത്ത വര്‍ണ്ണച്ചിറകുമായ്

സ്വപ്നങ്ങള്‍ ചാലിച്ച രാവിന്‍ നിറങ്ങളില്‍
നറുനിലാ പെരുമഴ നിഴലുകള്‍ വീഴ്ത്തുന്നു
മഞ്ഞിന്‍ മണികളാ തുമ്പക്കുടങ്ങളില്‍
ശങ്കിച്ചൊരു മുത്തം നല്കി മയങ്ങുന്നു

കാറ്റൊരു ശീല്‍ക്കാര മന്ത്രമായ്ത്തീരുന്നു
ആലില ഞാത്തിന്‍ ഹരിത പുടങ്ങളില്‍
എങ്ങുമെത്താതെന്‍റെ ചിത്തം പറക്കുന്നു
കാലത്തിന്‍ കൈവഴിച്ചില്ല കുരുക്കവേ

എത്ര തുഴഞ്ഞാലും ഒപ്പമെത്താതെന്‍റെ
ദേഹം കിതയ്ക്കുന്നു വാര്‍ദ്ധക്യസന്ധ്യയില്‍
കിട്ടില്ലെനിക്കിനി ബാല്യമൊരിക്കലും
പിന്നിട്ട വഴിയില്‍ തിരിഞ്ഞു നടന്നാലും

ചിത്തമേ നീ നിന്‍റെ വഴികളില്‍ പായുമ്പോള്‍
കണ്ണടച്ചീടുന്നു ഞാനിതാ ഭൂമിയില്‍
എങ്ങുപോമന്നു നീ ശങ്കവിടാതൊരു
പിണ്ഡമായ് ഞാനങ്ങു തുമ്പിലയേറുമ്പോള്‍.

No comments:

Post a Comment