Thursday 8 May 2014

ഉടഞ്ഞുപോയ പുലരി

ഇന്നുമെന്‍ കണ്ണിണ കാണുമാപുലരിയെ
മൗനം വിതുമ്പുന്ന തേങ്ങലായി
ഉമ്മറക്കോണിലെ ചാരുപടിയിലെന്‍
അമ്മ നിശബ്ദയായ് ചാഞ്ഞിടുമ്പോള്‍
ഉള്ളിലെരിയുമാ കനലൊളിനാളത്തെ
കണ്ടടുത്തില്ലഞാന്‍ പമ്പരത്തില്‍

ഓലക്കുടുക്കിലെ ഈര്‍ക്കിലികൊണ്ടുഞാന്‍
അമ്മയ്ക്കൊരിത്തിരി കാറ്റുനല്കേ
വിതുമ്പിത്തുളുമ്പുമാ മിഴികള്‍ക്കു താഴെഞാന്‍
കണ്ണീര്‍ സ്ഫടികങ്ങള്‍ കണ്ടെടുത്തു

കണ്ണീര്‍ത്തടങ്ങളന്നിറ്റിച്ച പുഴകളെന്‍
ഉള്ളിന്റെയുള്ളിലായ് ചാലു തീര്‍ക്കേ
പടിയും കടന്നെന്റെ അച്ഛനിറങ്ങുന്നു
പെട്ടിയും കൈയ്യിലായ് തൂക്കിമെല്ലെ

ഓടിവന്നെത്തിഞാന്‍ അച്ഛന്റെ കൈകളില്‍
തൂങ്ങിയൊരു കൊഞ്ചലായി ചേര്‍ന്നുനില്‍ക്കേ
കൈതട്ടിമാറ്റിയെന്‍ അച്ഛന്‍ നടക്കുന്നു
ഉമ്മയീ ഉണ്ണിക്കു തന്നിടാതെ

സങ്കടംപേറിഞാന്‍ മുറിയിലേക്കോടവേ
കണ്ടുഞാന്‍ ചിതറിയ മഞ്ചാടിമുത്തിനെ
വീണ്ടെടുക്കില്ലിനി ഞാനാ മണികളെ
അച്ഛനുടച്ചിട്ടുപോയതാണത്രയും.

ഇന്നുമെന്റച്ഛന്റെ യാത്രയാണെന്നോര്‍മ്മ
പുലരിയായ് സൂര്യന്‍ ചുവന്നിടുമ്പോള്‍

No comments:

Post a Comment