Thursday 22 May 2014

തെരുവുഗായകന്‍

ഒന്നുതലോടിക്കടന്നുപോകുന്നൊരാ
കുഞ്ഞിളം കാറ്റിലെന്നമ്മയുണ്ടാകുമോ?
ഒന്നു പുണര്‍ന്നെന്നെയുമ്മവച്ചീടുമോ
അമ്മാറിലെന്നെനീയൊന്നമൃതൂട്ടുമോ?

നോവുകള്‍ സ്വപ്നങ്ങള്‍ അന്ധകാരത്തിലായ്
ഇഴചേര്‍ന്നൊരല്‍മര ചോട്ടിലുറങ്ങവേ
തലചായച്ചുറങ്ങുമാ ഭാണ്ഡത്തിനുള്ളിലായ്
കൂട്ടിവയ്ക്കുന്നുഞാനെന്നുടെ ഭ്രാന്തുകള്‍

കാക്കയും കാകനും കൊത്തിവിഴുങ്ങുമാ
എച്ചിലിലയെന്‍റെ ജീവിതം കാക്കവേ
ഒന്നുണ്ടു സ്വപ്നമെന്‍ ഉള്ളിന്‍റെയുള്ളിലായ്
അമ്മയെക്കണ്ടന്‍റെ തേങ്ങലടക്കുവാന്‍

മഞ്ഞു നുകരുമീ ആലിലത്തുമ്പിലെന്‍
കണ്ണുനീര്‍ത്തുള്ളി കടംകൊണ്ടു നില്‍ക്കവേ
കെട്ടുപിണഞ്ഞൊരീ കൈവഴിക്കൂട്ടങ്ങള്‍
ചേര്‍ത്തു പിടിക്കുന്നു ഉള്ളിലായ്ത്തന്നവര്‍

ഉള്ളിലെ നൊമ്പരം മായാത്തൊരഗ്നിയായ്
ഊതിത്തെളിച്ചൊരു പാട്ടു ഞാന്‍ പാടവേ
അങ്ങകലത്തിലെന്‍ അമ്മ മനസ്സിലായ്
അര്‍പ്പിച്ചു ഞാനിതാ അക്ഷരപ്പൂവുകള്‍

പൊട്ടിപ്പൊളിഞ്ഞ മനസ്സിന്‍റെ നോവുകള്‍
ഈണമായ് ചൊല്ലുന്ന പുല്ലാങ്കുഴലുപോല്‍
പാടുന്നു ഞാനിതാ തെരുവിലനാഥനായ്
തേങ്ങലൊതുക്കി നിന്‍ ചുംബനപ്പൂവിനായ്

ഒന്നുതലോടിക്കടന്നുപോകുന്നൊരാ
കുഞ്ഞിളം കാറ്റിലെന്നമ്മയുണ്ടാകുമോ?
ഒന്നു പുണര്‍ന്നെന്നെയുമ്മവച്ചീടുമോ
അമ്മാറിലെന്നെനീയൊന്നമൃതൂട്ടുമോ?

No comments:

Post a Comment