Thursday 8 May 2014

സ്നേഹമഴത്തുള്ളി

മേഘമേ നീയെത്രയകലെയാണെങ്കിലും
പേറുകവന്നെന്റെ സ്വപ്നച്ചിറകുകള്‍
തെരുവിലനാഥനായ് പാറിനടക്കുമെന്‍
മോഹത്തിലേക്കുനീ പെയ്തിറങ്ങീടുമോ

ദൂരെയാകാശത്തിലമ്പിളി ചന്തത്തില്‍
നിന്നുടെ മാളിക കണ്ടുറങ്ങുന്നേരം
പിഞ്ചിയ ചാക്കിലെ മൂലയ്ക്കലിത്തിരി
സ്നേഹമഴത്തുള്ളി ഞാന്‍ കൊതിപ്പൂ

താരാട്ടുമൂളി പതുക്കെപതുക്കെയെന്‍
ചാരത്തുവന്നൊരാ കുഞ്ഞിളംകാറ്റിനെ
മാറോടടുക്കി ഞാന്‍ സ്നേഹവാത്സല്യമായ്
ചുമ്മാ നുകരട്ടെ അമ്മിഞ്ഞപോലവേ

കുന്നിമണികള്‍ വളപ്പൊട്ടുചേര്‍ത്തു ഞാന്‍
ചില്ലുകൂടൊന്നിലായ് കൂട്ടിവച്ചീടുന്നു
അമ്മ വരുമ്പോഴാക്കുഞ്ഞുസമ്മാനമായ്
നല്കുവാന്‍ ചേര്‍ത്തതാണിച്ചെറുമുത്തുകള്‍

ആകാശക്കോണിലായ് അമ്മചിരിക്കുന്നു
എന്നിലേക്കുറ്റൊരു കുഞ്ഞുനക്ഷത്രമായ്
കൂട്ടുമോ മേഘമേ അവളെയെന്‍ ചാരെയായ്
തേന്മഴത്തുള്ളി കിളിര്‍ക്കും ചിറകിലായ്

പെയ്യുക പിന്നെനീയിത്തിരിസ്നേഹമായ്
എന്നിലേക്കെന്റമ്മ തന്നൊരാപ്പൂമഴ
മഴയില്‍ നനഞ്ഞൊരാ കുളിരായ്ത്തുടിക്കുവാന്‍
തുഴയട്ടെ ഞാനെന്റെ കടലാസു വഞ്ചികള്‍

മാരിവില്‍ കൊണ്ടൊരു സ്വാഗതം തീര്‍ക്ക നീ
അമ്മ വഴിയിലാച്ചന്തം പകരുവാന്‍
പുസ്തകക്കൂട്ടിലെ പീലികള്‍കൊണ്ടുഞാന്‍
മെനയട്ടെ വിശറിയൊന്നമ്മയ്ക്കു നല്കുവാന്‍.

തേങ്ങലായ്ത്തീരല്ലേ മേഘമേ നീയിനി
അമ്മവരില്ലെന്റെ ചാരത്തൊരിക്കലും
സ്നേഹപ്പെരുമ്പറ കൊട്ടിനീയിത്തിരി
തുള്ളികളെന്നിലേയ്ക്കിറ്റിച്ചുവീഴ്ത്തുക.

അമ്മതന്‍ സങ്കടക്കണ്ണീരുപോലെ ഞാന്‍
ഉള്ളില്‍നിറയ്ക്കുമാ തുള്ളികളൊക്കെയും
ചുംബന നോവിന്റെ ഗദ്ഗദംകൊണ്ടുഞാന്‍
വിങ്ങട്ടെയിത്തിരി കരിനിഴല്‍ക്കൂട്ടിലായ്.

No comments:

Post a Comment