Friday 9 May 2014

വിട്ടയയ്ക്കുമോ കാട്ടിലേക്കൊന്നിനി

കൂട്ടംപിരിയാത്തിണകള്‍തന്‍ തോഴനായ്
പ്രേമം പകുത്തു നടന്നുവന്നീടുമ്പോള്‍
വാരിക്കുഴിതീര്‍ത്തു എന്‍റെയീ ജന്മത്തെ
ചങ്ങലക്കിട്ടതാണെങ്കിലും സത്യമേ
അലറിയ നാവുകള്‍ തോട്ടിമുനകളാല്‍
താഡിച്ചു ബന്ധിച്ചതെന്തിനാണിങ്ങനെ

കാനനച്ചോലകള്‍ തീര്‍ത്ത തടാകങ്ങള്‍
പ്രേമ സുരഭിലയോര്‍മ്മയുണര്‍ത്തവേ
മസ്തിഷ്കനാളികള്‍ കാമമുണര്‍ത്തിയെന്‍
സ്നേഹമനസ്സിനെ ഭ്രാന്തനാക്കീടുന്നു

കാലില്‍ക്കുരുക്കുന്ന ചങ്ങലച്ചുണ്ടുകള്‍
നോവിച്ചൊരു നീറ്റല്‍ കരളുപിളര്‍ക്കുന്നു
കണ്ണുകള്‍ തോരാതെ ഈറന്‍മനസ്സുമായ്
വീശിയൊതുക്കുന്നു കാതുകള്‍ വേദന

വേനല്‍പഴുത്തൊരീ റോഡുവക്കത്തെന്നെ
കെട്ടിയൊരുക്കി കുരുക്കി നിര്‍ത്തീടുമ്പോള്‍
കെട്ടിയിട്ടെന്നിലെ ഭംഗി കാണുന്നവര്‍
കാണില്ലൊരിക്കലും ഉള്ളിലെത്തീക്കനല്‍

എന്നെ വിട്ടേയ്ക്കുക കാട്ടിലേക്കൊന്നിനി
കൂട്ടം പിഴച്ചൊരു ഒറ്റയാനാകുവാന്‍
ഓടിത്തിമിര്‍ക്കട്ടെ കുളിര്‍മരഛായയില്‍
ബന്ധനമില്ലാതെന്‍റെ കാലിണ ചലിക്കട്ടെ

No comments:

Post a Comment