Wednesday 10 June 2015

പോരുകോഴി

കൈതോല കാടുവെട്ടി
കുളംതേവി നീരൊഴുക്കി
പാടമൊന്നു ഞാന്‍ നനച്ചു
കിളിയേ വാ തിനതിന്നാന്‍
ഈ ലോകം നമുക്കെന്ന്
പഴംപാട്ടു പറഞ്ഞപ്പോള്‍
ഓലവെട്ടി കൂടൊരുക്കി
ഒരുപേര് ഞാന്‍ കുറിച്ചു
അടവച്ചു വിരിച്ചു ഞാന്‍
ഒരുകൂട്ടില്‍ പലമുട്ട
വിരിഞ്ഞപ്പോള്‍ പലകോഴി
പോരെടുക്കും പെരുംകോഴി
ഒരു കോഴി പറന്നെന്‍റെ
തല കൊത്തിപ്പറിക്കുന്നു
മറുകോഴി പറന്നെന്‍റെ
നാവുകൊത്തിയറുക്കുന്നു
പൂടയില്ലാ കോഴിയെന്‍റെ
കുടല്‍കൊത്തിപ്പറിക്കുന്നു
പോരുചുണ്ടില്‍ കുടല്‍മാല
കൊരുത്തങ്ങു പറക്കുന്നു
പിടക്കോഴി ചികയുന്ന
ഇടംനോക്കിയൊരുപൂവന്‍
ചിറകിന്‍റെ മറവച്ചു
കിണുങ്ങുന്നു പ്രണയിക്കാന്‍
ഒരു കുഞ്ഞു കൂട്ടിലുണ്ടെന്‍
ചിറകറ്റ പിടക്കോഴി
ഇട്ട മുട്ട കാത്തുവയ്ക്കാന്‍
പിടയ്ക്കുന്ന പിടക്കോഴി
ഒരു രാവു പുലരാനായ്
ഒരു പൂവന്‍ വിളിക്കുന്നു
അതുകേട്ടു രാവുണര്‍ന്നു
കിളിക്കൂട്ടം ചിലയ്ക്കുന്നു
നാവുപോയ വായകൊണ്ടു
വെറുംവാക്കുപറയാനായി
പലവട്ടം വായ്തുറന്നു
കുരച്ചു ഞാന്‍ ചോരതുപ്പി
ചിലയ്ക്കുന്ന പിടക്കൂട്ടം
കാതടച്ചു ചിരിക്കുന്നു
കണ്ണടച്ചു ഞാന്‍ കിടന്നു
ഇലത്തുണ്ടില്‍ വടിയായി
കുടലില്ല നാവുമില്ല
പെരുന്തച്ഛന്‍ കിടക്കുന്നു
ഒരു കോഴി പറഞ്ഞെന്‍റെ
കാല്‍ നഖത്തില്‍ കൊത്തുന്നു
അടവച്ചു വിരിയിച്ച
കിളിക്കൂട്ടം പറന്നെത്തി
പലവട്ടം ചികഞ്ഞിട്ടീ-
യുടല്‍മൊത്തം തിന്നുന്നു
ഇനിയുണ്ടെന്‍ പെരുങ്കോഴി
പേരുകേട്ട കരിങ്കോഴി
കണ്ണടച്ചു ചികയുന്ന
വീട്ടുകള്ളന്‍ പോരുകോഴി
പോരുകോഴി, പോരുകോഴി
തന്തയില്ലാ പെരുംകോഴി.

No comments:

Post a Comment