Thursday 12 January 2017

കണ്ണിക്കുരു മണി കണ്ണു പൊത്തി

മയിൽപ്പീലിത്തുണ്ടിലൊളിപ്പിച്ച കൗതുകം
ആകാശം കാണാതെ കാത്തു വയ്ക്കേ
തൊടിയിലെ നീർച്ചാലിൽ മിന്നലൊളി തേടുന്ന
പരലിനെ തേടുന്നുണ്ടെൻമിഴികൾ
മാനത്തുകണ്ണിയെൻ സ്പടികക്കുടത്തിലെ
അലകളിൽ ജലരേഖ തീർത്തു വയ്ക്കേ
താളം പിടിച്ചെന്റെ മുറ്റത്തെ മാവിലാ
കണ്ണിക്കുരു മണി കണ്ണു പൊത്തി
നാണം കുണുങ്ങി ഞാൻ പാവാടത്തുമ്പിലായ്
കള്ളഞ്ഞൊറിവച്ചു പുഞ്ചിരിച്ചു
മുറ്റത്തവൻ കോർത്ത കുരുത്തോല പന്തിനായ്
കരിവള കിലുങ്ങാതെ കാത്തു നിന്നു
കവിളിലെ കുങ്കുമചെപ്പിലെ നുണക്കുഴി
ഒരു നുള്ളു കാത്തങ്ങു പരിഭവിച്ചു
ഒന്നു തൊടാതവൻ കുരുത്തോലത്തുമ്പിനാൽ
കവിളിലെ പരിഭവം മായ്ച്ചെടുക്കെ
കാൽനഖം കൊണ്ടൊരു പ്രണയം രചിച്ചു ഞാൻ
കൊലുസ്സിൻ കിലുക്കമറിഞ്ഞിടാതെ
നെഞ്ചത്തുചേർത്തൊരു പുസ്തകത്താളിൽ ഞാൻ
ആ കുഞ്ഞു സ്വപ്നത്തെ ചേർത്തു വയ്ക്കേ
ചേമ്പിലകൊണ്ടൊരു മറക്കുട ചൂടിച്ചെൻ
സ്നേഹം കവർന്നൊരു തുമഴയായ്
ആ കുളിർ തെന്നലെൻ ഹൃദയത്തിലൂടൊരു
പുളകത്തിൻ മൃദുരേഖ ചേർത്തുവച്ചു
ഓർമ്മകൾ മൂവാണ്ടൻ മാവിലെ പൂക്കളായ്
കൊഴിയാതെ വീണ്ടുമെൻ മുന്നിൽ നില്പൂ

No comments:

Post a Comment