Thursday 12 January 2017

പാലമരത്തണലില്‍

പാലമരം പൂത്തതെന്‍റെ
താഴ്ത്തൊടിയില്‍ത്തന്നെ
വേലകാണാന്‍ പോയനേരം 
പൂത്തതല്ലേ പൊന്നേ
നല്ലവെള്ള പൂവുചിമ്മി
കണ്‍തുറന്ന നേരം
കണ്ണുവച്ചു മാരനവന്‍
എന്‍റെനെഞ്ചില്‍ പൊന്നേ
കൂമ്പിയെന്‍റെ കണ്ണിണയില്‍
ഒന്നുടക്കി മാരന്‍
ഓടിവന്നാ മാരെനെന്നില്‍
പൂതൊടുത്തൂ പെണ്ണേ
നെഞ്ചുകൊണ്ടായമ്പെയ്ത്തില്‍
താളമിട്ടു നില്‍ക്കേ
കൊഞ്ചിനിന്ന ചുണ്ടിലവന്‍
മുത്തിയെന്‍റെ പൊന്നേ
പൂനിലാവ് പൂത്തപോലെ
കുളിരുകൊണ്ടെന്നുള്ള്
കൈനഖത്തിന്‍ ചുണ്ടുകൊണ്ടു
ചേര്‍ത്തുഞാനെന്‍ നെഞ്ചില്‍
ചുണ്ടുവിട്ടെന്‍ നെഞ്ചിലുടെ
ഒഴുകിനീണ്ട മുത്തം
കണ്ണടച്ചു ഞാന്‍ നുകര്‍ന്നു
എന്‍റെ നെഞ്ചിന്‍ താളം
കണ്‍തുറന്നു കണ്ടുഞാനാ
കാമമുള്ള കണ്ണില്‍
പെണ്ണുടലിന്‍ മാനമൂറ്റും
ഭ്രാന്തെടുത്ത നോട്ടം
പിന്‍കഴുത്തിന്‍ തണ്ടിലൂടെ
എന്‍റെ നോട്ടം പാഞ്ഞു
ചുണ്ടുരുമി കണ്ഠനാളം
കവര്‍ന്നെടുത്തു പിന്നെ
ധാരയുള്ള സിരകളൊന്നില്‍
പല്ലമര്‍ത്തിപിന്നെ
ചോരയുറ്റി ഞാന്‍ചിരിച്ചു
നോവകന്നു കണ്ണേ
പണ്ടൊരുനാള്‍ കൊഞ്ചിയോടി
വന്നതാണു ഞാനും
പാലമരച്ചോട്ടിലൊരു
പിഞ്ചുപൈതലായി
പിച്ചിമാന്തി കാര്‍ന്നുതിന്ന
എന്നുടലില്‍ പാതി
നോമ്പുനോറ്റു കാത്തിരുന്ന
നാളിതല്ലോ പെണ്ണേ
യക്ഷിയുണ്ടീ പാലമര-
ച്ചോട്ടിലെന്നും പെണ്ണേ
നിന്‍റെ മാനം കാത്തുവയ്ക്കും
പാലമരപ്പൂവായ്
കരിവളകള്‍ കിലുക്കിനീയി-
ന്നെങ്ങുപോണു പെണ്ണേ
കാവിനുള്ളില്‍ വേലകാണാന്‍
ഞാനുമുണ്ടു കണ്ണേ
നാവുനീട്ടി നിന്‍റെ നേരെ
ചിരിയുതിര്‍ത്ത ചുണ്ടില്‍
നീയറിക നിന്‍റെ മാനം
കട്ടുതിന്നും കള്ളന്‍
ഈയുടലിന്‍ വെള്ളകൊണ്ടു
പാലയങ്ങു പൂക്കും
ഈത്തണലില്‍ നോവുമായി
സന്ധ്യയങ്ങു ചോക്കും.

No comments:

Post a Comment