Thursday 12 January 2017

തണുവുള്ള പ്രണയം

ഏതോ മരച്ചില്ല 
ചേരും നിഴല്‍ക്കൂട്ടി-
ലാറുംവെയില്‍തേടി 
ഞാനും നടക്കവേ
ദൂരെയേഴാംകടല്‍ക്കര-
യോരത്തു കാത്തൊരു
മണ്‍വിളക്കിന്നും മുനിഞ്ഞിരിപ്പൂ
ഉപ്പല്ലയെരിവല്ല പുകയാണു
കനലിന്റെ തിളയാണു
കുടിലിന്‍ തിളക്കമെന്നും
ഒരു ഞാറുനട്ടുകുലച്ച
നെല്‍വിത്തിനെ പതിര്‍പാറ്റി
പഞ്ഞം പറഞ്ഞിടുമ്പോള്‍
എല്ലിന്‍കുടുക്കില്‍
വിരല്‍പിടിച്ചെത്തി ഞാനെത്തും
വയല്‍ക്കരക്കുണ്ടുപാടങ്ങളില്‍
ഉടലറ്റുപോയ കതിരിന്‍ചുവട്ടിലെ
നെന്‍മണികൊത്തി-
പ്പറക്കും പിറാവുഞാന്‍
വെയില്‍തോര്‍ന്നയിരുളിലൊരു
മഴവന്നു പിന്നിലെന്‍
കഥചൊല്ലിയോര്‍മ്മ
പുതുക്കിടുമ്പോള്‍
തണുവുള്ള ചില്ലയില്ലൊരുകൂടുകൂട്ടിയെന്‍
പ്രണയവുംകൂടെ പറന്നിറങ്ങും.

No comments:

Post a Comment