Thursday 12 January 2017

മർമ്മരങ്ങൾ


ഇങ്ക്വിലാബ് എന്നു 
വിളിക്കാത്തതിന് 
നീയെന്നെ കൊന്നു

കീജെയ് വിളിക്കാത്തതിന്
ഞാൻ നിന്നെയും

വിപ്ലവമാണ്,
 രാഷ്ട്ര നിർമ്മാണത്തിനാവശ്യം

രക്തത്തുള്ളികൾ ചേർത്ത 
പാതവക്കുകളിൽ
കറുത്തൊട്ടി മാഞ്ഞു പോയത് 
എന്റെയും നിന്റെയും 
സ്നേഹമാണ്

എവിടെയാണ് നാം 
മരിച്ചു പോയത്.

കറുപ്പു പോലെ 
ഒന്നു രുചിച്ചപ്പോൾ
അടിമയാക്കപ്പെട്ട 
കൊടിയടയാളങ്ങളിൽ
ചങ്ങലബന്ധിച്ച് 
മുഖം മൂടുകയായിരുന്നു.

പൂക്കളെ നമ്മൾ 
ആസ്വദിച്ചില്ല
ചിത്രശലഭങ്ങളെ 
സ്വപ്നം കണ്ടില്ല
ബാല്യമെന്ന പാടവരമ്പിൽ
തിരിച്ചിറങ്ങി
മഴ നനഞ്ഞില്ല.

എന്തിന് 
കുപ്പിവളക്കിലുക്കത്തിൽ
മനസ്സുടക്കിയൊരു
പ്രണയം കുറിച്ചില്ല.

നൂലു പൊട്ടിയ 
പട്ടങ്ങളായി
കൂർത്ത മുനകളിൽ 
ചിതറി വീഴുകയായിരുന്നു.

ചില തുള്ളികൾ ബാക്കി വച്ച
നമ്മുടെ ഓർമ്മകൾ പിന്നെയും
മെനഞ്ഞെടുക്കുന്നുണ്ട്
എന്നെയും നിന്നെയും.'

No comments:

Post a Comment