Thursday 12 January 2017

ഒന്നുണരട്ടെ ഞാന്‍

ഉഷ്ണമിതത്യുഷ്ണത്താല്‍
ഉരുകുന്നൂ ഹൃദയമീ ധ്രുവങ്ങളില്‍
മുങ്ങുന്നെന്‍ ദേഹം 
കവിയുന്ന സമുദ്രത്താല്‍
വിള്ളല്‍വീഴുന്നു
പാഴ്തണ്ടില്‍ തുളച്ചൊരു വണ്ടുമൂളുന്നു
ഇണ്ടല്‍കൊള്ളുന്നൂ ദേഹം
നോവും മനസ്സിനാല്‍
കാറ്റുമൂളുന്നു
പാഴ്ശ്രുതി ചേര്‍ത്തെങ്ങോ പറന്നിട്ടീ
കാട്ടിനുള്ളിലെ തേങ്ങും മരങ്ങളായ്
വിണ്ടുപോകുന്നൂ കുന്നും
ഒപ്പമൊലിച്ചാര്‍ക്കും മഴത്തുമ്പില്‍
പുഴ കട്ടെടുക്കുന്നു കരയും
ശേഷിച്ച പാടങ്ങളും
ശബ്ദമില്ലിനി,-
യൊന്നുറക്കെക്കരയുവാന്‍
തൊണ്ടപൊട്ടുന്നൂ, ദേഹം വിറയ്ക്കുന്നൂ
നാവുനീണ്ടൊരാര്‍ത്തിയായ്
കടലിരമ്പുന്നു
 ദാഹം ശമിപ്പിച്ച് സിരകളില്‍
കടലുറങ്ങുന്നു.
കൂണുകള്‍ മുളയ്ക്കുന്നു
അസ്തികൂടങ്ങളില്‍
പ്രാണനുരുകുന്നു ധ്രുവങ്ങളില്‍
പ്രണയം പകുത്തുവയ്ക്കുന്നൊരീ
ഹൃദയ തടങ്ങളില്‍
ഒരു നീര്‍ച്ചോല
കാത്തുവയ്ക്കട്ടെ ഞാന്‍
കുളിരുള്ളൊരു സന്ധ്യപൂകുവാന്‍
ഒന്നുണരട്ടെ ഞാന്‍
ഇനിയെങ്കിലും
കറുപ്പില്‍ നിന്നല്ലാതൊരു
സ്വപ്നത്തിന്‍ ചിറകുതേടുവാന്‍

No comments:

Post a Comment