Thursday 12 January 2017

പെയ്തു പോയ മഴയ്ക്കരുകിൽ
നീയുണ്ടായിരുന്നിരിക്കും
ഞാനതറിഞ്ഞിരുന്നില്ല
വേനലിൻ ദാഹമായി നിന്റെ
തൊണ്ട വരണ്ടിട്ടുണ്ടാകണം
ഞാനതും അറിഞ്ഞിരുന്നില്ല
കെട്ടുപോയ കാലത്തിന്റെ
കൂനാക്കുരുക്കഴിച്ച് പൂപ്പൽ പിടിച്ച
ഓർമ്മത്താളുകൾ പരതി നോക്കുമ്പോൾ
നിന്റെ പാദസരത്തിന്റെ കിലുക്കം
എന്നെ വേദനിപ്പിച്ചെത്തുന്നു.
രാത്രികൾ നക്ഷത്രങ്ങളെ കാവൽ നിർത്തി
കഥകൾ പറഞ്ഞു തരുമ്പോൾ
മടിയിൽ തല ചായ്ച്ചു മയങ്ങിപ്പോകുന്ന
എന്റെ ചിന്തകളെ കോർത്തെടുത്തൊരു
തുളസിമാല നീ എന്നെ അണിയിച്ചിട്ടുണ്ടാകണം
അതും ഞാനറിഞ്ഞിരുന്നില്ല.
നടന്നു തീരാറായ വഴിയരുകിൽ
തൊലിയും മനസ്സും മുരടിച്ച്
എന്നെ കാത്ത് നിൽക്കുമ്പോൾ
നീ കരുതിയിരുന്ന പൊതിച്ചോറ്
കവർന്നെടുത്ത് ഞാൻ വിശപ്പടക്കി
അപ്പോഴും നിന്റെ കണ്ണിലെ പ്രകാശം ഞാൻ കണ്ടില്ല
ഇപ്പോഴും ജീവിതം പരതി നടക്കുന്ന ഒരു പഥികനാണു ഞാൻ

No comments:

Post a Comment