Tuesday 25 June 2013

സംസ്കരിച്ച പ്രണയം

കലാലയത്തിന്‍റെ ഗോവണിക്കെട്ടിലായ്
പിന്നെയൊരിക്കല്‍ ഞാന്‍ ചെന്നുചേരെ
എന്നെയറിയാത്ത മുഖവുമായിന്നവള്‍
പുതിയകാലത്തിന്‍റെ മന്ത്രമോതി
അന്നുഞാന്‍ പാടിപറന്നുനടന്നൊരാ
ഇടനാഴിയൊക്കെയും മൂകമായി
ചിരിച്ചമുഖങ്ങളും കുസൃതിത്തരങ്ങളും
എന്നെത്തലോടാനായ് വന്നതില്ല
നരവച്ച താടിയില്‍ മെല്ലെതലോടിയാ
ഓര്‍മ്മയാം കൊട്ടാര പടികടക്കേ
ആദ്യപ്രണയത്തിന്‍ നവ്യസുഗന്ധങ്ങള്‍
ചുളിവീണ കണ്ണിലേയ്ക്കോടിയെത്തി
മഞ്ഞണിപട്ടിന്‍റെ ധാവണിചന്തത്തില്‍
കിലുങ്ങിച്ചിരിക്കുന്ന വളയഴക്
കണ്ണിലാപ്രേമത്തിനമ്പെയ്ത്തുകൊണ്ടവള്‍
എന്‍റെഹൃദയത്തെക്കീഴടക്കി
പുസ്തകകൂട്ടങ്ങള്‍ കെട്ടിമറിയുന്ന
ഗ്രന്ഥപുരയുടെ കോണില്‍വച്ച്
അവളോടുഞാനെന്‍റെ പ്രിയമങ്ങറിയിച്ചു
ചമ്മും മുഖത്തിന്‍റെ വെമ്പലോടെ
അവളറിയാത്തൊരാപുസ്തകമൊന്നിലെന്‍
ഹൃദയത്തെക്കോറിഞാന്‍ വച്ചുനീട്ടി
നാണം‍ത്തില്‍ചാലിച്ച ചിരിയുമായന്നവള്‍
പുസ്തകംനെഞ്ചത്തമര്‍ത്തിയോടി
പിന്നെയെന്‍ പ്രണയത്തിന്‍ വല്ലരിപ്പൂക്കളി
ലവള്‍ചേര്‍ത്തനറുമണമേറെയത്രേ
വര്‍ഷക്കണക്കിലെ പാഠങ്ങള്‍തീര്‍ന്നപ്പോള്‍
പ്രണയത്തില്‍വിരഹവും വന്നുചേര്‍ന്നു
പിന്നെയെന്‍ ഇടവഴിച്ചാലിലൂടൊരുവട്ടം
അവളാകും നിഴലുകള്‍ വന്നതില്ല
ഓര്‍മ്മതന്‍കൂട്ടിലായ് പിച്ചളപ്പൂട്ടുകള്‍
ആദ്യപ്രണയത്തെ ചേര്‍ത്തുവയ്ക്കേ
നാഴികമണികളില്‍ അക്കങ്ങള്‍ കൂട്ടുവാന്‍
ധരണിയാ തണ്ടില്‍ കറങ്ങിനിന്നു.
കൂടെഞാനിപ്പൊഴുംജീവിതനൗകയെ
താളത്തില്‍ത്തന്നെ തുഴഞ്ഞിടുന്നു

No comments:

Post a Comment