Sunday 30 June 2013

മണ്‍കുടുക്ക

ഒരുനാളങ്ങമ്മ ചന്തയ്ക്കുപോയപ്പോ
വാങ്ങിയതാണെന്‍റെ മണ്‍കുടുക്ക
ആനത്തലപോലെ ഭംഗിയേറുന്നൊരാ
മണ്ണിന്‍റെ കൗതുകകാഴ്ചയൊന്ന്
ചിര‌ട്ടതവികളും വേമ്പരമ്പും
വില്‍ക്കുവാനായമ്മ പോയനേരം
മണ്ണിലെക്കൗതുക ചന്തത്തിനെയൊന്ന്
ഉണ്ണിക്കുടുക്കയ്ക്കു കൊണ്ടുവന്നു
അമ്മേടെ കയ്യിലാ മണ്‍കൂടുകണ്ടപ്പോ
എന്നുടെ കണ്‍കള്‍ തിളങ്ങിയെന്നോ
പിച്ച നടക്കുന്ന കുഞ്ഞുണ്ണിക്കുട്ടന്‍റെ
കയ്യെത്താ ദൂരത്തു കാത്തിടേണം
അമ്മെടെ കൈയ്യിലെ എട്ടണതുട്ടുകള്‍
തഞ്ചത്തില്‍ വാങ്ങിഞാന്‍ കോപ്പുകൂട്ടി
ഉത്സവനാളിലാ കാശിനാല്‍ ഞാനൊരു
കീയില്‍കളിക്കുന്ന പാവവാങ്ങും
എന്നുടെ സമ്മാനം ഉണ്ണിക്കു നല്‍കും ഞാന്‍
എന്നുടെ പുന്നാര വാവയല്ലേ
തോട്ടിന്‍ കരയിലെ ചെറ്റമാടത്തില-
ങ്ങമ്മേടെ തോളിലായ് ചാഞ്ഞിരിക്കേ
പോസ്റ്റുമാന്‍ വന്നോരാകത്തുകൊടുത്തിട്ട്
അമ്മവിരല്‍പ്പാടു വാങ്ങിപ്പോയി
അങ്ങേലച്ചേച്ചിയാ കത്തുവായിക്കുമ്പോ
അമ്മേടെ കണ്‍കള്‍ നിറഞ്ഞിരുന്നു
അച്ഛന്‍ വരുന്നേരം വായ്പകണക്കിന്‍റെ
തോതു നിരത്തിയങ്ങമ്മകേണു
എന്നിലെ കുഞ്ഞിളം ചിന്ത തിരഞ്ഞില്ല
അമ്മതന്‍ താലി ചരടില്‍കോര്‍ക്കേ
അച്ഛന്‍റെ നൊമ്പരം ഉച്ചത്തിലായതും
അമ്മകരഞ്ഞെന്നെ ചേര്‍ത്തുനിര്‍ത്തി
അമ്മേടെ കണ്ണീരു കണ്ടപ്പോഴച്ഛനും
കണ്ണു തുടച്ചതു കണ്ടുഞാനും
കീഴ്ചുണ്ടു പല്ലില്‍ കടിച്ചുപിടിച്ചെന്‍റെ
അച്ഛന്‍ കരഞ്ഞുവോ മെല്ലെയൊന്ന്
കാട്ടിലെ വേങ്കമ്പ് വെട്ടിയൊടിക്കുമ്പോ
പൊന്നിന്‍ മണികള്‍ ലഭിപ്പതില്ല
മനസ്സിലിറ്റിച്ചൊരാ സങ്കടവാക്കുകള്‍
അച്ഛന്‍റെ കണ്ണിലെ തുള്ളിയായി
കാശിന്‍കണക്കിന്‍റെ തോതറിയാതെഞാന്‍
തല്ലിയുടച്ചെന്‍റെ മണ്‍കുടുക്ക
ചിതറിയചില്വാനം കൂട്ടിയെടുത്തിട്ട്
അച്ഛന്‍ കരങ്ങളില്‍ ചേര്‍ത്തുവയ്ക്കേ
വാരിയെടുത്തെന്നെ ഉമ്മവച്ചിട്ടച്ഛന്‍
പൊട്ടിക്കരഞ്ഞു നിലവിളിച്ചു
ഒന്നുമറിയാതെ കണ്‍മിഴിച്ചങ്ങുഞാന്‍
ചിതറിയ മണ്‍കൂടു തന്നെനോക്കി.

3 comments:

  1. സങ്കടകരമായ ഒരു രംഗം കണ്മുന്നില്‍ കണ്ടപോലെ..
    ആശംസകള്‍

    ReplyDelete
  2. കവിത വളരെ നന്നായി

    ReplyDelete
  3. കണ്ണു നനയിക്കുന്ന വരികൾ. നന്നായി എഴുതി.

    ശുഭാശംസകൾ...

    ReplyDelete