Saturday 29 June 2013

ഒരു യാത്രയ്ക്കുമുമ്പ്

കറുത്തമേഘങ്ങള്‍ കുരുക്കഴിച്ചൊരാ
നനുത്തനൂലുകള്‍ പുരപ്പുറത്തിതാ
വെളിച്ചമേകുവാന്‍ തുനിഞ്ഞ സൂര്യനെ
മുഖംമറച്ചുവോ അരണ്ടമേഘങ്ങള്‍
ഒഴുക്കുവന്നിതാ എന്‍റെ ചാലിലും
ഒഴുകിവന്നുവോ നീര്‍ക്കുമിളയും
വെളുത്തപൂവുകള്‍കാര്‍ന്നുതിന്നുമീ
കറുത്തവണ്ടുകള്‍ വെളുത്തതാകുമോ
തണുത്തകാറ്റിനാല്‍ അടഞ്ഞകണ്ണുകള്‍
തുറിച്ചുനില്‍ക്കുമീ ഇടവപ്പാതിയില്‍
അകത്തളത്തിലായ് പുതച്ചുകട്ടിലില്‍
മരിച്ചുപോയൊരാ ദേഹമോടവള്‍
ചിരിച്ചുമെല്ലവേ എന്നെനോക്കിയോ
പിടഞ്ഞെണീറ്റുവോ എന്‍റെപ്രണയവും
കടുത്തവാക്കിനാല്‍ കൊടുത്തചിന്തകള്‍
പറിച്ചെറിഞ്ഞവള്‍ എന്നെവിട്ടുവോ
ഒഴിഞ്ഞസ്വപ്നമായ് കൊരുത്തമുത്തുകള്‍
ഓര്‍ത്തെടുക്കുമോ കഴിഞ്ഞകാലമേ
നിറഞ്ഞപാടത്തില്‍ വിളഞ്ഞനെല്ലിനാല്‍
വരമ്പുണങ്ങുമീ കല്‍പഥങ്ങളില്‍
നടന്നുനീങ്ങുമാ കറുത്തപെണ്ണിനെ
മനസ്സിനുള്ളിലായ് പ്രതിഷ്ഠവച്ചുഞാന്‍
വളഞ്ഞുകുത്തുമാ പുഴയ്ക്കു കുറകെയാ
മുറിച്ചതെങ്ങിന്‍റെ പാലമൊന്നതില്‍
കുറുക്കുവച്ചുഞാന്‍ തടഞ്ഞുനിര്‍ത്തവേ
ചിരിച്ചുനിന്നവള്‍ തുടിച്ചനെഞ്ചുമായ്
പറഞ്ഞപാട്ടിന്‍റെ ഈണമോതുവാന്‍
മടിച്ചതില്ലവള്‍ അലിഞ്ഞുപാടവേ
മിടിച്ച ഹൃദയമായ് ചേര്‍ന്നുയെന്നിലായ്
ഉറഞ്ഞുപൂര്‍ണ്ണമായ് എന്‍റെയുള്ളിലും
നീണ്ടകൂന്തലിന്‍ കുരുക്കിലെവിടെയോ
ഒളിച്ചുവച്ചൊരാ തുളസിപോലവള്‍
മറച്ചുയെന്നെയും നനുത്തസ്നേഹത്തില്‍
കരളിനുള്ളിലെ പ്രണയപുഷ്പമായ്
വിടര്‍ന്നകണ്ണുകള്‍ കൂമ്പിവച്ചവള്‍
ചേര്‍ന്നുയെന്നിലെ വാമഭാഗമായ്
ഋതുക്കള്‍ചേര്‍ത്തൊരാ വസന്തകാലത്തില്‍
പ്രണയമൊട്ടുകള്‍ പൂത്തുലഞ്ഞതും
കറുത്തപുഴുക്കളായ് വന്നരോഗമീ
കറുത്തപെണ്ണിനെ കാര്‍ന്നുതിന്നുവോ
വെളുത്തകണ്ണിലെ തെളിഞ്ഞവെണ്ണയും
ഒലിച്ചിറങ്ങുമാ കവിള്‍ത്തടത്തിലും
പതറിനിന്നഞാന്‍ കൊടുത്തുമുത്തവും
ഒലിച്ചിറങ്ങിയോ എന്‍റെ വേദന
നീണ്ടനാളുകള്‍ ചേര്‍ത്ത നൊമ്പരം
കൂട്ടിവച്ചവള്‍ താണുകേണതും
തകര്‍ന്നുപോയിയെന്‍ ഹൃദയതാളവും
കൈമറച്ചവള്‍ ചുണ്ടുപൊത്തവേ
ഓര്‍ത്തെടുത്തുഞാന്‍ നനഞ്ഞവാക്കുകള്‍
കോര്‍ത്തെറിഞ്ഞവള്‍ നരകയാതന
മടുത്തജീവനെ യാത്രയാക്കുവാന്‍ വിഷ
തുള്ളിചേര്‍ത്തുഞാന്‍ പകര്‍ന്നുപാനീയം
അടര്‍ത്തിമാററിഞാന്‍ വിറച്ചകൈകളില്‍
ചിരിച്ചപെണ്ണിനെ വലിച്ചെറിഞ്ഞുവോ
തണുത്തകാറ്റിതാ അരിച്ചുകേറുന്നു
കുടിച്ചു ഞാനുമീ പകര്‍ന്നപാനീയം

No comments:

Post a Comment