Friday 28 June 2013

എന്‍റെ കാവ്

ഇന്നെന്‍റെ കാവിലെ ഉത്സവമ്മല്ലേ
ഞാനുംപുറപ്പെട്ടെന്‍റുണ്ണിയെക്കൂട്ടി
പുള്ളുവന്‍പാട്ടിന്‍റെ മാധുര്യമൂറും
നാഗക്കളത്തിലെ തുള്ളലുകാണാന്‍
മഞ്ഞപ്പൊടിയുമരിപ്പൊടിതന്നെയും
പിന്നെകരിക്കട്ടതീര്‍ത്തകളത്തില്‍
നാഗഫണത്തിന്‍റകോലംവരച്ചതില്‍
കൂമ്പാളകോട്ടി നിരനിരവച്ചു
കമുകിന്‍റെപൂക്കുല നാഗത്താര്‍ചൂടി
പാലില്‍കുളിച്ചങ്ങുറഞ്ഞുരസിക്കാന്‍
ചെണ്ടപ്പുറത്തുള്ള മേളപദത്തില്‍
ആടിത്തുടങ്ങി മനസ്സിന്‍തുടികള്‍
പുള്ളുവപ്പെണ്ണുങ്ങള്‍ പാടിത്തുടങ്ങി
ചുരുളുകള്‍താണ്ടിയാ നാഗകഥയില്‍
കാവിലെപണ്ടുള്ള തുള്ളുവോരെല്ലാം
താഴെക്കുളത്തിലായ് മുങ്ങിക്കുളിക്കും
ഇന്നാതറയിലെ കുളത്തെസ്മരിക്കാന്‍
എല്ലാരും കണ്ണിണകൂട്ടിയടയ്ക്കും
പ്രകൃതിവരച്ചിട്ട കാടിന്‍റെകോലം
മൂന്നാലുവൃഷത്തില്‍ മാത്രമൊതുങ്ങി
താഴെത്തൊടിയുമാ പാടവുമെല്ലാം
പുഴയോരമേറുന്ന സൗധങ്ങളായി
പണ്ടെന്‍റെയോര്‍മയിലെത്തുന്ന കാട്ടില്‍
പച്ചതുരുത്തിന്‍റെ പന്തലുകാണാം
പക്ഷികള്‍ പലതരം കുഞ്ഞുമൃഗങ്ങള്‍
വള്ളികള്‍തൂങ്ങുന്ന കാട്ടുമരങ്ങള്‍
വേങ്ങയും കുളമാവും ചൂരല്‍പനയും
മഞ്ചാടി കുന്നിയും എറെ ഫലങ്ങള്‍
നാഗങ്ങളിഴയുന്ന മാളങ്ങള്‍തോറും
സര്‍പ്പപ്പുരയെന്ന കെട്ടുകഥകള്‍
എണ്ണയും കര്‍പ്പൂരമഞ്ഞള്‍പ്പൊടിയും
സാമ്പ്രാണിചേര്‍ത്തുള്ള ഗന്ധംനിറച്ച്
നാഗത്തറയിലായ് വിളക്കുതെളിക്കാന്‍
മുത്തശ്ശിക്കൊപ്പം വരുന്നുണ്ടുഞാനും
മേലേ മരത്തിന്‍റെ ചില്ലകള്‍തോറും
തൂങ്ങിച്ചിലക്കുന്നു വവ്വാലിന്‍കൂട്ടം
ചേക്കേറിയെത്തുന്ന പക്ഷികള്‍ക്കെല്ലാം
ഏറെപ്പറയേണം എന്നോടുകൊഞ്ചല്‍
എന്നുടെ കണ്ണിലെ കൃഷ്ണമണികള്‍
തേടി മരത്തിന്‍റെ ചില്ലയ്ക്കുമേളില്‍
കുന്നിക്കുരുവിന്‍റെ സൗന്ദര്യംപേറും
കതിരവന്‍ മുത്തിചുവപ്പിച്ച സന്ധ്യ
മൂക്കില്‍തുളച്ചൊരാ നൂറിന്‍റെഗന്ധം
എന്നെയുണര്‍ത്തിയാ കോലത്തിനോളം
നാഗത്താരിപ്പോഴും പാര്‍ക്കുവതുണ്ടോ
ഉണ്ണിചോദിച്ചെന്‍റെ കൈയ്യിലായ്തൂങ്ങി
എന്തെന്നറിയാതെ ഉണ്ണിയെനോക്കി
നാഗത്തറയിലായ് കൈകൂപ്പിഞാനും

No comments:

Post a Comment