Monday 3 June 2013

കരാളം


ഇനിയെന്തുഞാനെഴുതേണ്ടു
വരണ്ടചിന്തയില്‍ നിറമറ്റ
നിമിഷങ്ങളേ പോക...

വരിക പ്രാണനില്‍ ചിറകുള്ള
ദേഹിപോല്‍ ഉണരും
കിനാക്കളായ് വീണ്ടും

മഷിതീര്‍ന്ന ഹൃദയവാല്‍വില്‍
ഒരുവാക്കിന്‍റെ നൊമ്പരം
തുടിച്ചുമുന്നേറവേ

നിശയൊരു പേക്കിനാവായ്
മസ്തിഷ്കദ്വുതിയില്‍
വിഷരേണുക്കള്‍ ചേര്‍ക്കേ

കരളില്‍പതിഞ്ഞൊരാ
പ്രണയം കാമരതിയില്‍തീര്‍ത്ത
മാംസരസലയനങ്ങളായി

ഉന്മത്തമായൊരാ മനസ്സിന്‍
തുടുപ്പിനെ തടുത്തില്ല
ഞാനെന്‍റെ മലിനഭാവങ്ങളാല്‍

ഇനിയുമേറെ നേടുവാനിനിയുണ്ട്
അതിനായെനിക്കിനി നിശാചരഭാവ
മുയിര്‍ക്കൊണ്ടെടുക്കണം

മാംസകഷ്ണങ്ങള്‍ തീര്‍ക്കും
രക്തകുളങ്ങളില്‍ തളംകെട്ടുമാ
ചോരയില്‍ മുഖംചേര്‍ത്ത്
മയങ്ങിക്കിടക്കണം

വില്ലൊടിക്കാനില്ല,
സ്വയംവരപ്പന്തലില്‍ നില്‍ക്കും
വധുവിനെ പുണരുവാന്‍
എനിക്കൊട്ട് നേരേമേയിനിയില്ല

കട്ടെടുക്കണം അവള്‍തന്‍
മുഖവും ചാരിത്ര്യവും
പിന്നെയീത്തെരുവില്‍ വിലപേശി
വിലയ്ക്കുവിറ്റീടണം

പണ്ടേയ്ക്കുപണ്ടേ
എന്നിലാവാഹിച്ചൊരാ
വര്‍ണ്ണമതമേളനവേഷംപകര്‍ന്ന
ങ്ങാടിത്തിമിര്‍ക്കണം

കാരിരുമ്പില്‍തീര്‍ത്ത
ചങ്ങലക്കെട്ടിലായെന്‍ചിന്തകള്‍
തീര്‍ത്തൊരീമന്ത്രങ്ങളൊക്കെയും
ഞാനാം മനുഷ്യന്‍റെ
മനസ്സില്‍ തിമിര്‍ക്കുന്ന
ചേരിയുദ്ധത്തിന്‍റെ
ഭാവങ്ങളല്ലയോ?

മാറുകഞാനീ
ചിന്തയ്ക്കുമുകളിലായ്
താളപിഴകളിന്‍ ജീവമാര്‍ഗ്ഗങ്ങളില്‍

ഞാന്‍തൊടുക്കും ശരങ്ങളില്‍
സ്നേഹമൊട്ടുകള്‍ കോര്‍ത്തുവച്ചീടുക

ഇനിയുള്ളനാളുകള്‍
പേറുവാനായൊരു
ജനിയെന്‍റെയുള്ളില്‍
മുളച്ചുപൊന്തുന്നുവോ?

ഇനിയുള്ളനാളുകള്‍
പേറുവാനായൊരു
ജനിയെന്‍റെയുള്ളില്‍
മുളച്ചുപൊന്തുന്നുവോ?

No comments:

Post a Comment