Tuesday 27 October 2015

പൂക്കളങ്ങള്‍

ഉമ്മറവാതിലിന്‍ മുന്നിലായിന്നൊരു
പത്തിനം പൂകൊണ്ടൊരത്തം
വെയില്‍കാഞ്ഞനോവിനാല്‍ ദേഹം തളര്‍ന്നവര്‍
മാബലി മന്നനെ കാത്തിരിക്കെ
വരിവച്ചുറുമ്പുകള്‍ മെല്ലെവന്നെത്തിയാ
മധുവുള്ള നോവിനെ കാര്‍ന്നുതിന്നു
പട്ടുപാവാടയും വെള്ളിക്കൊലുസ്സുമാ
ചാണകച്ചോട്ടിലടര്‍ന്നുപോയി
മഞ്ഞണിമുത്തു പതിച്ചൊരു പൊന്‍ദളം
വാടിക്കരിഞ്ഞങ്ങുറക്കമായി
ഓണക്കളിയുമായി ചാരെകിലുങ്ങുന്ന
കുഞ്ഞുങ്ങളോടി മറഞ്ഞിടുമ്പോള്‍
തളരുന്നമെയ്യാലെ ശ്വാസംമെടുക്കാതെ
പൂക്കള ചെപ്പിലായ് ചാഞ്ഞുറങ്ങി
ഇനിയില്ല പൂക്കാലം ആ മധുപാത്രത്തില്‍
നുകരുവതില്ലൊരു വണ്ടുപോലും
തിരുവോണമുണ്ടിനി ഓര്‍മ്മയ്ക്കായ് നമ്മളാ
ബാല്യത്തെ വീണ്ടും പറിച്ചൊരുക്കും
ഓര്‍മ്മ കുടീരത്തില്‍ വര്‍ഷത്തില്‍ നാം ചേര്‍ക്കും
ഓര്‍മ്മകളാണീ പൂക്കളങ്ങള്‍

No comments:

Post a Comment