Tuesday 27 October 2015

ഇടനാഴികടന്ന്

മിന്നലപൂക്കും നിന്‍ കണ്ണിണച്ചുണ്ടില്‍
ഒരു ചുംബനത്താലെന്‍ മനസ്സുപൂക്കേ
ഹൃദയംനിറച്ചൊരു ജാലകവാതില്‍ നീ
മണിയറയ്ക്കുള്ളിലായ് തുറന്നുവയ്ക്കും
മന്ദസ്മിതത്തിന്‍റെ കുളിരുള്ള തേന്മഴ
എന്‍വഴിത്താരയില്‍ചേര്‍ത്തുവയ്ക്കും
ഒന്നുതൊട്ടൊന്നുതൊട്ടീമലര്‍മേനിയില്‍
മഞ്ഞലചാര്‍ത്തൊന്നുഞാന്‍വിരിക്കും
നെഞ്ചഴകാംനിന്‍റെ കുഞ്ചിരോമങ്ങളില്‍
ചുംബിച്ചുഞാന്‍ നിന്നെ വ്രീളയാക്കും
പല്ലാല്‍ക്കടിച്ചനിന്‍ചുണ്ടിണചുംബനം
ചുണ്ടാല്‍നുകര്‍ന്നുഞാന്‍ സ്വന്തമാക്കും
തൂമഴപെയ്യുന്ന തേനറപോലെനിന്‍
പൂവിതള്‍ പെയ്യുന്ന നേരമെത്തേ
നഖക്ഷതച്ചിത്രങ്ങള്‍ കോറിവരച്ചെന്‍റെ
മേനിയില്‍ നീയൊരു നാഗമാകും
ദേവാംഗനകളങ്ങാകാശമേടയില്‍
നിന്‍കൊഞ്ചല്‍കേട്ടൊരു പാട്ടുമൂളും
മിന്നലപൂക്കുമാ കണ്ണിണച്ചുണ്ടില്‍ ഞാന്‍
ഹൃദയത്തിന്‍ നോവു പകര്‍ന്നുവയ്ക്കും
എന്നിട്ടെന്നീയുടല്‍ ഭൂമിയില്‍ വിട്ടിട്ട്
നിന്‍ചിറകേറിഞാന്‍ സ്വപ്നമാകും
എന്നുടല്‍നേദിച്ചു യാത്രയൊരുക്കുവാന്‍
ബന്ധുക്കള്‍ പൂങ്കനല്‍ കോര്‍ത്തുവയ്ക്കും

No comments:

Post a Comment