Tuesday 27 October 2015

അടര്‍ന്ന് അകന്നുപോകുന്ന കാലൊച്ചയിലേക്ക് ഒരുമഴ

അടര്‍ന്ന് അകന്നുപോകുന്ന 
കാലൊച്ചയിലേക്ക് ഒരുമഴ
കണ്‍പീലി കഴിഞ്ഞ് 
പടര്‍ന്നുകത്തുന്ന ചിതാശിഖരത്തിലേക്ക്
മനസ്സാവര്‍ത്തനങ്ങളാല്‍
തല്ലിക്കൊഴിക്കപ്പെട്ട വാക്കുകള്‍
തീവെട്ടികുന്തങ്ങളുടെ
എണ്ണവറ്റിയ കാമ്പിടങ്ങളില്‍തട്ടി
പ്രതിധ്വനിച്ച് മൂര്‍ച്ചകുറയുന്നു
കാവുകള്‍ ശോഷിച്ച്
ഒറ്റമരത്തിന്‍ വിളക്കിടങ്ങളാകുന്നു.
പെരുവിരല്‍ വലിച്ചുവിട്ടൊരമ്പ്
മേഘങ്ങളെ മുറിച്ച്
ആകാശത്തിനപ്പുറത്തെ
ശൂന്യത തേടുമ്പോള്‍
നക്ഷത്രങ്ങളിലെ വെളിച്ചവും
കെട്ടുപോകുന്നു
ഞാന്നിറങ്ങുന്ന വല്ലികളിലേക്ക്
ഒരൂഞ്ഞാല്‍ത്തടി ബന്ധിച്ച്
ഞാനും എന്‍റെ സ്വപ്നങ്ങളും
കാവുകാണാന്‍ പോകുന്നു.
എന്‍റെ ഗര്‍വ്വ്
ഒരു തെയ്യക്കോലമായി
പിന്നിലൂടെ വന്ന് ഉറഞ്ഞാടുന്നു

No comments:

Post a Comment