Tuesday 27 October 2015

നീയും ഞാനും


എഴുതുവാനാവില്ല മൊഴികളില്‍ ഞാനൊരു
ബലിമൃഗമാകുന്നെന്നുള്ളറയില്‍
പഴുതുകള്‍ നോവുകള്‍ മാറാലകള്‍
എന്നിലിരവിലൊരുസങ്കട ത്വരിതവേഗങ്ങള്‍
എന്നുള്ളിലഭയമായി നീചുരുണ്ടെത്തവേ
എന്‍നാളിനിന്നിലേക്കമൃതുതൂകും
എങ്കിലും മരണമേ നീയെന്‍റെ കൈവിരല്‍
ചങ്ങലപ്പൂട്ടിനാല്‍ കെട്ടിവയ്ക്കും
താഴെ നിഴലുകള്‍ മോഹിച്ച പടവുകള്‍
നീരറ്റുപോകുന്ന പുഴകളാകെ
നീയെന്‍റെ നാവിലെ ദാഹമായെത്തിയെന്‍
വേനല്‍മണല്‍പ്പാത ചുണ്ടി നില്‍ക്കും
കടലല്ല കാഞ്ചനകൈവളയല്ലയെന്‍
ഹൃദയത്തില്‍ നീറുന്ന കനലലകള്‍
ഇനിയുണ്ടുഭാണ്ഡങ്ങളെന്‍ചുമലിലെങ്കിലും
ഉഴറുന്നു ഞാനീ വഴിയരുകില്‍
എരിയുന്ന സൂര്യനായീവഴിക്കോണില്‍ ഞാന്‍
നിഴലറ്റു നിഴലറ്റു പെയ്തുവീഴേ
നീയൊരുമണ്‍ചെരാതിരവിന്‍റെ കോണിലായ്
കരുതിയെന്‍ ചരിതം കുറിച്ചുവച്ചു
കനലുകള്‍ മായ്ച്ചിട്ടാ കരിയുന്ന മാംസത്തില്‍
ഇഴയുന്ന നോവിന്‍ പകല്‍വെളിച്ചം
നിഴലില്ല ഇനിയെന്‍റെ കനവിലൂടൊഴുക നീ
എഴുതട്ടെ ഞാന്‍നിന്‍റെ മൊഴിയിലൂടെ
എഴുതട്ടെ ഞാന്‍നിന്‍റെ മൊഴിയിലൂടെ....

No comments:

Post a Comment