Tuesday 27 October 2015

കളിത്തോഴി


മനസ്സിന്‍റെ മിഴിച്ചെപ്പില്‍ ഒഴുകുന്ന പുഴയുമായ്
വരുന്നിതാ മഴമേഘം അലകളായി
പലപല നോവുമായി നുഴയുന്ന മഴപ്പാറ്റ
ചിറകുമായ് വെളിച്ചത്തില്‍ പറന്നുപൊന്തി
ഒരു വേനല്‍ കുടഞ്ഞിട്ട പുടവയെ കാത്തൊരു
വടവൃക്ഷം കൂപ്പുന്നു കൈകള്‍ മേലെ
ഒരു തെന്നല്‍ പറത്തിയ പൊടിയിലാ മഴത്തുള്ളി
പരത്തുന്നു പുതുമണ്ണിന്‍ നറുസുഗന്ധം
മഴനൂലു കുടഞ്ഞിട്ട കുളിരിലാ മുകുളങ്ങള്‍
ഉണരുന്നു ഹരിതത്തിന്‍ പുടവ ചൂടി
ശീല്‍ക്കാരച്ചുവയുള്ള ചടുലമാം താളമോടെ
ചീവീടും മീട്ടുന്നു മധുരഗീതം
ഒരു തുമ്പ മുളച്ചെന്‌റെ മനസ്സിന്‍റെ മണിക്കൂട്ടില്‍
ചിണുങ്ങുന്ന മിഴിയുള്ള കുറുമ്പു സ്നേഹം
പലഞെട്ടില്‍ പൂക്കുന്ന അരിമുല്ലപ്പൂവുകള്‍
പരത്തുന്നു പരിമളം ഹൃദയഭൂവില്‍
കളിത്തോഴിയൊളിപ്പിച്ച മയില്‍പ്പീലിത്തണ്ടിലെന്‍റെ
ഹൃദയവും നിഴല്‍പോലെ ഒളിച്ചിടുന്നു
മധുതേടിപ്പറക്കുന്ന ശലഭങ്ങള്‍ പൂവിലായി
പലവര്‍ണ്ണ വിശറികള്‍ കോര്‍ത്തുവച്ചു
പറന്നെത്തി വീണ്ടുമെന്നില്‍ പ്രണയത്തിന്‍ മഴമേഘം
കുളിരുന്ന കാറ്റുപോലെന്‍ പുതപ്പിനുള്ളില്‍
വെളുത്തോരീ പുതപ്പിന്‍റെ കാല്‍ക്കലായി മുറിത്തേങ്ങ
വെളിച്ചമായ് പടര്‍ത്തുന്നു നിന്‍റെ സ്നേഹം.

No comments:

Post a Comment