Thursday 12 September 2013

തേന്‍കൂട്

കാടായ കാടും താണ്ടി
പൂക്കളായ പൂക്കളില്‍ തലനീട്ടി
ഒരു ജന്മം കാത്തുവയച്ചൊരദ്ധ്വാനം

തന്‍റെ ഉമിനീരും
സ്വപ്നങ്ങളും
ചേര്‍ത്തുവച്ചൊരു
തേന്‍കൂട്

അതിനുള്ളില്‍
ഉറുമ്പരിക്കാതെ സൂക്ഷിക്കാന്‍
മെഴുകുതീര്‍ത്ത മറയ്ക്കുള്ളില്‍
തന്‍റെ പ്രാണക്കൂടുകള്‍

ലോകബോധത്താല്‍ മറയ്ക്കപ്പെട്ട
ആത്മബോധംപോലെ
അതിനുള്ളിലുറയുന്ന മധു

അദ്ധ്വാനത്തിന്‍റേയും
സ്വയം തികട്ടലിന്‍റേയും
സമാധിക്കൂടുകള്‍

അഹന്തയാകുന്ന
ജഡക്കൂടിനുള്ളില്‍
ഒളിഞ്ഞിരിക്കുന്ന ഗുരുവിലേക്കുള്ള
എത്തിപ്പെടല്‍

ഉറങ്ങാത്ത
ഉറക്കത്തിലെന്നപോലെ
ധ്യാനാവസ്ഥയില്‍
നിത്യസുഖമായ
പരമാനന്ദ മധു കണ്ടെത്തി
വീണ്ടുമൊരു തേന്‍കൂട്

ചുറ്റും പറക്കാന്‍ വിധിക്കപ്പെട്ട്
സുഖലോലുപതയുടെ
അലസന്മാരായ
ആണീച്ചകളുടെ
മഹാപ്രളയം

ഇനിയൊരുറവയറിയുംവരെ
ഗുരു സമാധിയിലാണ്

No comments:

Post a Comment