Wednesday 18 September 2013

ഒരോണരാത്രി

നേരമിരുട്ടീറ്റും നാടുറങ്ങുന്നില്ല-
യോണമാണോണമാണീ നഗരത്തിലും
മിന്നുന്നചില്ലുകള്‍ പോലെയാകാശത്തില്‍
കതിനാവെടികളുയര്‍ന്നുപൊന്തി
എങ്കിലുമെന്നിലെ നോവിന്‍റെ അറിവുകള്‍
അമ്മതന്‍വാത്സല്യ നിറവറിയേ
കണ്മണിയൊന്നിനെ പെറ്റുവയ്ക്കട്ടെയോ
കൂരിരുള്‍തിങ്ങുമീ പാതയോരം
എന്നിലെക്കീറത്തുണികള്‍ക്കുമേലെഞാന്‍
കാത്തുവയ്ക്കട്ടെയോ എന്‍റെ ജന്മം
പുല്‍കുമിരുട്ടിലീ അരയില്‍മിടിപ്പിച്ച
ബീജത്തെതന്നെഞാനേറ്റുവാങ്ങേ
ഉള്ളില്‍മിടിക്കുമാപ്രണയത്തില്‍ നോവുകള്‍
അവനുടെ മര്‍മ്മരമായിരുന്നു
എന്നിലെ സന്ധ്യകള്‍ ചാലിച്ചുണര്‍ത്തിയ
രൂപമാ ചാണിന്മേലേറിനില്‍ക്കേ
ചങ്കില്‍ത്തുടിക്കും ഭയത്തിന്‍റെ ശീലുകള്‍
കണ്ണിലായ് തുള്ളികള്‍ ചേര്‍ത്തുവയ്ക്കേ
തെരുവുസര്‍ക്കസിന്‍റെ വിജയത്തിലുന്മാദ
നൃത്തം കളിച്ചവന്‍മുന്നിലെത്തും
ഇന്നെന്‍റെ ശീലിലവന്മാത്രമല്ലയീ
കുഞ്ഞിളം പൈങ്കിളിയൊപ്പമെത്തും
അവന്‍തീര്‍ക്കുമോര്‍മ്മതന്‍ ഓണനിലാവൊളി
ഈ തെരുവിന്‍റെ പെണ്ണിനും തന്നരോണം

No comments:

Post a Comment