Wednesday 18 September 2013

ഊഞ്ഞാല്‍

വലിച്ചുകെ‌ട്ടിയ കയറില്‍
തൂക്കിയിട്ടൊരൂഞ്ഞാല്‍

രണ്ടുകുരുക്കുകള്‍
കുറുകെ ബന്ധിച്ച
കഴക്കോല്‍

ഇനിഞാനിതിലിരുന്നൊന്ന്
ആടുകയേവേണ്ടു

ആലസ്യമില്ലാതെ
കാലുകുന്തിച്ച്
സ്വയം പര്യാപ്തമായി

കൈകള്‍ ഞാത്തകയറിലായി
മുറുക്കിപിടിക്കുമ്പോള്‍
പൊള്ളിയടരാതെ നോക്കണം
അതൊരു ജാലമാണ്

കുന്തിച്ചാടുമ്പോള്‍
വേഗത പോരാഞ്ഞാല്‍
ആരോടെങ്കിലും
ഒന്നാട്ടിത്തരാന്‍
പറയണം

പക്ഷേ മനമറിഞ്ഞു ‌
പറഞ്ഞില്ലെങ്കില്‍
അയാളുടെ ഉന്തലുകള്‍ക്ക്
കോണുതെറ്റും

ഊഞ്ഞാല്‍
എന്നെയുംകൊണ്ട്
കോണുതെറ്റി പായും

ചിലര്‍ തമാശയ്ക്കെന്നകണക്ക്
ഊഞ്ഞാല്‍ വട്ടംചുറ്റിക്കും
ചുറ്റഴിയുമ്പോഴുള്ള വേഗത
എന്നില്‍ സ്ഥലബോധത്തിന്‍റെ
ചലനത്തെ മാറ്റിമറിക്കും

മറ്റുചിലര്‍
ഊഞ്ഞാലിനടിയിലുടെ ഊളിയിട്ട്
അവരേക്കളുയരത്തില്‍
ഊഞ്ഞാലുയര്‍ത്തിവിടും
അവിടെയും
ഊഞ്ഞാലിന്‍റെ താളം തെറ്റും

ഒടുവില്‍
അവരെയൊഴിവാക്കി
കഴക്കോലില്‍ ചവിട്ടി
എഴുന്നേറ്റുനിന്ന്
തൊന്നല്‍ ചവിട്ടി
ഉയരത്തിലേക്ക്

ശിഖരത്തിന്‍റെ
ഒടുവിലൊരു
പച്ചിലയും കടിച്ച്
വിജയിയായി

ഇനിയെന്‍റെ
ഊഞ്ഞാലിന് വേഗത കുറയും
തലകറങ്ങി ഒരാലസ്യമായി
ഒറ്റക്കയറില്‍ പിടിച്ച്
ഊഞ്ഞാല്‍ക്കോണില്‍
ഞാന്‍ കുമ്പിട്ടിരിക്കും

ഊഞ്ഞാല്‍ ചെറുചലനങ്ങള്‍
കയര്‍മുറുക്കത്തില്‍
ഞരങ്ങിമൂളും

നേരം സന്ധ്യയായിത്തുടങ്ങുമ്പോള്‍
കാലുകള്‍ അലക്ഷ്യമായി
നിലത്ത് ഉരുമിക്കൊണ്ടിരിക്കും
ഗതിവിടാതെ.

No comments:

Post a Comment