Thursday 19 September 2013

ഉയിര്‍കരുത്ത്

കണ്ണുതിരുമി ഇറങ്ങും പടികളില്‍
ഓണത്തിനോര്‍മ്മയുണര്‍ന്നതില്ല
കാലത്തുപാടിയ പാട്ടിന്‍റെ ശീലുകള്‍
ഓണത്തിനോളങ്ങളായിരുന്നു
പണ്ടുചിരിച്ച മുഖത്തിന്‍ നിലാവിലാ
ണച്ഛനകന്നോരാ പാടവരമ്പുകള്‍
അമ്മചുമലിലെ നെല്ലിന്‍ കതിരുകള്‍
പതിരുകളായെന്‍റെ മുന്നിലെത്തേ
കാഞ്ഞവയറിലാ മണ്‍കലതുണ്ടുകള്‍
വെറിയേറ്റ മഴപോലലിഞ്ഞുപോയി
വിദ്യാലയത്തിന്‍റെ വാതായനങ്ങളീ
ഓണത്തിനായങ്ങു പൂട്ടിവയ്ക്കേ
പത്തുദിനത്തിലെ പട്ടിണിക്കായിഞാന്‍
കഞ്ഞിതന്‍പാത്രമടച്ചുവച്ചു
തെരുമാടത്തിലെന്‍ അമ്മമടിയിലായ്
പുസ്തകത്താളുമറിച്ചെടുക്കേ
കാണത്തെവിറ്റിട്ടോരോണമുണ്ണുന്നോരാ
നാടിന്‍റെ ശീലുകള്‍ കണ്ടെടുത്തു
മിച്ചത്തറയിലെ ചാക്കുകൂടാരത്തില്‍
കാണത്തിന്‍പേപ്പറും കണ്ടതില്ല
എങ്കിലുമൊന്നുഞാന്‍ കണ്ടടുക്കുന്നിതാ
അമ്മപകുത്തൊരാ നല്ലസ്നേഹം
അമ്മനിറയ്ക്കുന്ന വാത്സല്യതേന്മഴ
ഒഴുകിവന്നെത്തുമീ നെഞ്ചകത്തില്‍
പട്ടിണിപോലും ഭയക്കുമാസ്നേഹത്തിന്‍
മടിയിലായ്തന്നങ്ങു ചാഞ്ഞുറങ്ങേ
ഇന്നുമാമടിയിലുറങ്ങുന്നനേരത്തു
തിരുവോണമാണെന്‍മനസ്സിനുള്ളില്‍
അത്തക്കളത്തിലെ തുമ്പക്കിനാവുകള്‍
മഞ്ഞിന്‍തുടിപ്പിലുണര്‍ന്നപോലെ
ചേര്‍ത്തുവയ്ക്കുന്നിതാ ഇന്നുമാസ്നേഹത്തെ
നെഞ്ചിന്‍തുടിപ്പിനുയിര്‍കരുത്തായ്.

No comments:

Post a Comment