Friday 6 September 2013

മനസ്സ്

കുറേ കാരമുള്ളുകള്‍
ഒന്നും കുത്തിനോവിക്കാനായി
കരുതിയതല്ല

എങ്കിലും
അവള്‍ വച്ചുനീട്ടിയപ്പോള്‍
മുറുക്കെപിടിച്ചു

നീണ്ടപകലുകള്‍ക്കൊടുവില്‍
ആ മുള്ളുകള്‍
എന്നെ തറച്ചുനിര്‍ത്തുന്ന
ആണികളായി

നിഴലും ശരീരവും
വനംകടന്നുപോകുമ്പോഴും
കുന്നിന്‍മുകളിലെ
വലിയ ആല്‍മരത്തില്‍
ഹൃദയം തറച്ചു വച്ച്
കാരമുള്ളുകള്‍
കാത്തിരിക്കുന്നുണ്ടായിരുന്നു

മഴയിറ്റ് നിലാവടുത്തപ്പോള്‍
ചോരചിതറിയ നിലത്ത്
ചുവന്ന മഞ്ഞുകട്ടകള്‍

താഴ്വാരത്തില്‍
സൂര്യരേണുവിനൊപ്പമെത്തിയ
വെളിച്ചപ്പാട് വിറങ്ങലിച്ച്
പട്ടഴിച്ച് മുഖംപൊത്തി

ദൈവത്തിന്‍റെ
മൊഴിപറഞ്ഞവന്‍
ഭയന്നപ്പോള്‍ നഗ്നനായി

ചിലമ്പ് നാണിച്ച്
നിശബ്ദമായി

ഉടവാളിനാലിനിയൊരു പുല
ഛേദിച്ചെറിയുവാന്‍
മൂര്‍ച്ചപോര

No comments:

Post a Comment