Monday 2 September 2013

മയക്കത്തില്‍ നിന്ന്

വിയര്‍പ്പിന്‍കണങ്ങള്‍
എന്‍റെ നെറ്റിമേല്‍പതിപ്പിച്ച
ബാഷ്പമണികള്‍

നിലാവിന്‍റെ
ചെറുനിഴല്‍ സ്പര്‍ശത്തില്‍
പറന്നെത്തിയ
മഞ്ഞുകണംപോലെ

ഇതൊരോര്‍മ്മപെടുത്തലാവാം
നിന്നിലേക്കുള്ള ദൂരം
വളരെ അകലയല്ലാന്നുള്ള
ഓര്‍മപ്പെടുത്തല്‍

കാവല്‍ നില്‍ക്കുന്ന
മിടിപ്പിന്‍റെ യന്ത്രങ്ങള്‍

പ്രാണനൊരു മറുപ്രാണന്‍തന്ന്
പ്രാണധമനി

വളപ്പൊട്ടുപോലെ
മനസ്സിലേക്ക് കടന്നുവരുന്ന
ഓര്‍മകളിലേക്ക് മിഴിതാഴ്തി
കുറേ നിമിഷങ്ങള്‍

പാടവരമ്പത്തെ
പ്ലാവിലവണ്ടിയിലേക്കൊരൂളിയിടല്‍

മടയിലെവിടെയോ
ഒളിഞ്ഞിരിക്കുന്ന
ഞണ്ടിനെ ഓണപ്പുല്ലില്‍
കുടിക്കിയെടുക്കുന്ന കുസൃതി

കൈയ്യിലെടുത്ത് കാലില്‍
ഈര്‍ക്കില്‍ കുരുക്ക്
മുറുക്കുമ്പോള്‍
കൊറുംകാലുകൊണ്ടുള്ള
അവന്‍റെ കടിയില്‍
വേദനിച്ച ബാല്യം

ആ വേദന
എന്‍റെ ഹൃദയത്തിലേക്ക്
അരിച്ചിറങ്ങുന്നു

ചുണ്ടുകളില്‍
മരണത്തിന്‍റെ
തണുത്ത വിരല്‍പ്പാടുകള്‍

ഹൃദയത്തില്‍ നിന്നൊരു വെളിച്ചം
കണ്ണിലൂടെ പുറത്തേക്ക്

അതറിഞ്ഞാവണം
ആ യന്ത്രവും
നിര്‍ത്താതെ കരഞ്ഞത്

No comments:

Post a Comment