Monday 2 September 2013

തൊട്ടാവാടി

വല്ലാത്ത നാണം
ഞാനൊന്ന് തൊട്ടതേയുള്ളൂ
കണ്ണടച്ച്, പതിയെ
മുഖം കുനിച്ചിരിക്കുന്നു

ഈ തൊട്ടാവാടി മാത്രം
എന്തേ ഇങ്ങനെ

അവള്‍ക്കും എന്നും
തൊട്ടാവാടിയെ
ഇഷ്ടായിരുന്നു

കുഞ്ഞാടിനായി
അവപറിച്ചെ‌ടുക്കുമ്പോള്‍
മൊട്ടുകള്‍ നുള്ളിയെടുക്കുക
അവളുടെ ശീലമായിരുന്നു

ചേമ്പിലകുമ്പിളില്‍
തുമ്പയും തെച്ചിക്കുമൊപ്പം
പറിച്ചുകൂട്ടിയ
തൊട്ടാവാടിമൊട്ടുകള്‍
അത്തക്കളത്തില്‍
വിടര്‍ന്നു നില്‍ക്കുന്നത്
ഇന്നുമെന്‍റെ ഓര്‍മയില്‍

പാവാട ഒതുക്കിവച്ച്
ഞാനുണ്ടാക്കിക്കൊടുത്ത
അത്തതിട്ടയില്‍
ചാണകം വടിച്ചെടുക്കുമ്പോള്‍
അവളുടെ പുഞ്ചിരിക്കപ്പുറം
പുഴുപ്പല്ലുകള്‍
എന്നെപരിഹസിക്കാറുണ്ട്

പിന്നെപ്പോഴാണെന്നറിയില്ല
അവളുടെ കുപ്പിവളകള്‍
ഊഞ്ഞാല്‍ത്തറയില്‍
ഉടഞ്ഞുവീണത്

ഒരു നിമിഷം നില്‍ക്കാന്‍
സമയമില്ലാതെ കറങ്ങുന്ന
ഘടികാര സൂചിപോലെ
സമയപാതയില്‍
ഞാനും

തിരിച്ചെത്തുമ്പോഴേക്കും
കൈയ്യെത്താ അകലത്തില്‍
അവള്‍ പോയിക്കഴിഞ്ഞിരുന്നു

നിശബ്ദതയുടെ
നിമിഷഗോപുരങ്ങള്‍
എനിക്കു സമ്മാനിച്ച
ഓര്‍മകളില്‍

ഒരു കളിക്കൂട്ടുകാരിയും
കുറേ സ്വപ്നങ്ങളും
നിറമങ്ങിയ കാഴ്ചകളായി
വിണ്ടുകീറിയ പാടങ്ങളില്‍
ഒരു മഴത്തുള്ളിക്കായി
കാത്തിരിക്കുന്നു

ഇനിയൊരു മഴ
അതെന്‍റെ മനസ്സിലേക്ക്
ഒരരുവിയായി
ഒഴുകിയെത്തുമോ?

അത്തക്കളത്തിലേക്ക്
തുമ്പയും തെച്ചിയും
തൊട്ടാവാടിയും തേടിയൊരുയാത്ര

ഒതുക്കുകല്ലുകള്‍ ചവിട്ടി
ഉമ്മറവാതിലില്‍
മകന്‍റെ കൈപിടിച്ചെത്തുമ്പോള്‍
അവള്‍ ചിരിക്കുന്നുണ്ടായിരുന്നു

മിന്നുന്ന പ്രകാശത്തില്‍
ചില്ലുകൂടിനകത്ത്

No comments:

Post a Comment