Sunday 8 September 2013

തേങ്ങല്‍

അത്തമിങ്ങെത്തിപകുത്തുകൊടുക്കുവാന്‍
പുഷ്പങ്ങളില്ലെന്‍റെ പുല്‍പരപ്പില്‍
ചേതനയറ്റുപിടയ്ക്കും ഉടലിലായ്
പൊന്തും മുകുളങ്ങളെത്ര പൂക്കള്‍
കൂടനിറയ്ക്കുവാനാവില്ല മക്കളേ
എന്നില്‍ തുടിക്കുന്ന നോവുമാത്രം
കാലമിരുട്ടിലുറക്കി കിടത്തിയ
നാടിന്‍റെ നന്മയീ നല്ലയോണം
തുമ്പവെളുപ്പില്‍ പുഴുക്കുത്തുവീണൊരാ
ചെമ്പക സന്ധ്യയെന്‍ മാറിടങ്ങള്‍
കേണുകരഞ്ഞു പദംപറയാനിനി
അരുവിയുമില്ലെന്‍റെ കണ്ണുകളില്‍
നീ കണ്ടപാടത്തിന്‍ വിളവിലുറയുന്ന
പുത്തരിക്കാലവും വിണ്ടുകീറി
ഇനിവരും നാളിലീ ഓണനിലാവുകള്‍
ഇരുളുകള്‍തീര്‍ക്കുന്നു എന്നിടത്തില്‍
ഞാനാകുംഭൂമിയീ ദുരിതങ്ങള്‍പേറുവാന്‍
തലചുറ്റിവീണ്ടും കറങ്ങിടുന്നു

No comments:

Post a Comment