Saturday 28 September 2013

റെയില്‍പ്പാളങ്ങള്‍

ഉരുക്കുവീലുകള്‍
നെഞ്ചിന്‍കൂടിലൂടെ
തലങ്ങും വിലങ്ങും
ഉരുട്ടുമ്പോള്‍,
ഞാന്‍ പതറിയില്ല

ഞങ്ങളുടെ പ്രണയനൊമ്പരങ്ങള്‍
മറ്റൊരാളോട്
പറഞ്ഞതുമില്ല

ജീവശ്ച‌വമായി
മഴയും വെയിലുംപേറി
മലര്‍ന്നുകിടക്കുമ്പോള്‍
ഞങ്ങള്‍ക്കുചുറ്റും
കരിങ്കല്‍ചീളുകളാല്‍
നിങ്ങള്‍ ചിതകൂട്ടിയിരിക്കുന്നു

പരസ്പരം
പുണരാതിരിക്കാന്‍
തടിച്ചമരക്കഷണങ്ങള്‍കൊണ്ടും
സിമന്‍റെ് തൂണുകള്‍കൊണ്ടും
ഞങ്ങളെ ഒരേ അകലത്തില്‍
ബന്ധിച്ചിരിക്കുന്നു

കാമാതുരല്ലാതിരുന്നിട്ടും
ഭ്രാന്തെരെപ്പോലെ
തലങ്ങുംവിലങ്ങും
കമ്പികളാല്‍
മുദ്രകുത്തിയിരിക്കുന്നു

സ്വപ്നയാത്രകളും
ഉല്ലാസങ്ങളും
നിങ്ങള്‍ പദംപറഞ്ഞാടുമ്പോഴും
കീഴെ ചെറുനിലവിളികള്‍ തീര്‍ത്ത്
ഞങ്ങള്‍ പതിഞ്ഞു കിടക്കുന്നു

നികൃഷ്ടമായി വിസര്‍ജ്യം
വലിച്ചെറിയുന്നത്
ഈ മുഖങ്ങളിലേക്കാണെന്ന്
നിങ്ങളോര്‍ക്കണമായിരുന്നു.

നിങ്ങളുടെ പ്രണയവും
മരണവും പലവുരു
കണ്ടുമടുത്തിട്ടും

തെരുവുനായ്ക്കളും
എലികളും
ഞങ്ങള്‍ക്കുകൂട്ടായി
കാവലിരുന്നിട്ടും
നിങ്ങളുടെ സുഖങ്ങള്‍ ‌
ഞങ്ങളെ തിരിച്ചറിയുന്നില്ല

ചേരികള്‍
തിരിച്ചറിയുന്ന
ദുര്‍ഗന്ധത്തിന്‍റെ
ബീജവുംപേറി
അടുത്ത സൈറനുകാതോര്‍ത്ത്
പച്ചവെളിച്ചത്തിന്‍റെ
നിശബ്ദതയില്‍
ഞങ്ങളൊന്നുറങ്ങട്ടെ

ഉരുക്കുവീലുകളുടെ
പ്രഹരം സ്വപ്നത്തിലല്ലാന്ന്
തിരിച്ചറിയാന്‍
ഏതു വെളിച്ചമാണ്
തെളിക്കേണ്ടത്
പച്ചയോ, ചുവപ്പോ

No comments:

Post a Comment