Thursday 26 September 2013

കടല്‍

പിച്ചനടക്കുവാന്‍താങ്ങുംവിരലുകള്‍
എന്നെ വിടുവിച്ചുപോയനേരം
കാല്‍വഴുതിവീഴാകയങ്ങള്‍ക്കുമീതെഞാന്‍
ഞാണില്‍ക്കളിക്കുവാന്‍ നൂലുകെട്ടി
താഴെമരീചികയല്ലഞാന്‍ കാണുമീ
ആഴം തുടിക്കും തിരകള്‍തന്നെ
പ്രാണനുതിര്‍ത്തുചിരിക്കുംതിരകളില്‍
കാണുന്നുഞാനാര്‍ദ്രനൊമ്പരങ്ങള്‍
പുഞ്ചിരിനല്കിയാചുണ്ടുകള്‍കൂടുമ്പോള്‍
കരയാതെനാവങ്ങടങ്ങുമ്പോലെ
ഉള്ളില്‍നുരയ്ക്കുമാ സങ്കടപ്പെരുമഴ
ഓളപ്പരപ്പിലമര്‍ന്നുറങ്ങി
ജീവിതയാഴിതന്‍ ഓളത്തുടിപ്പിലായ്
മൗനംപകുത്ത കടല്‍ച്ചുഴികള്‍
എങ്കിലുംമെന്നിലെ മോഹത്തുടിപ്പുകള്‍
കോര്‍ത്തുവലിച്ചൊരാ നൂലിടത്തില്‍
നെഞ്ചില്‍നിറയുമാസ്വപ്നത്തിനൊപ്പമായ്
വേച്ചുവിതുമ്പുന്നു കാല്‍വലിച്ച്
തന്‍റെവിരലുകള്‍വീണ്ടുംപിടിക്കുവാന്‍
പിച്ചനടത്തുവാനാരെനിക്ക്
ഗുരുവിനെത്തേടിയലയുമീയാത്രയില്‍
പതിയുന്നുയുള്ളിലെന്‍ ശൂന്യരൂപം
അലിയുന്നുഞാനതിന്‍ ആഴപ്പരപ്പിലായ്
ഉറയുന്നുഞാനെന്നപൂര്‍ണ്ണസത്വം

No comments:

Post a Comment