Sunday 1 September 2013

അവസാനമൊഴി

കുടുക്ക്
അതിന്‍റെ വായ്
എനിക്കൊരു
കണ്ഠാഭരണം

ആരാച്ചാര്‍
മുഖത്തണിയിച്ച
കറുത്തതുണി
തടവറയില്‍നിന്ന്
തൂക്കുമരത്തിനടുത്തേക്കുള്ളദൂരം
ഇരുട്ടില്‍ ലയിപ്പിച്ചു

ഞാനവരെ
കൊന്നതെന്തിനാണെന്ന്
ഇതുവരേയും ആരോടും
പറഞ്ഞിരുന്നില്ല

ആ അവസാനമൊഴി
ഇന്നവസാനിക്കും
ഞാനൊരു ദോഷവും
ചെയ്യാത്ത അയാള്‍
എന്നെ തൂക്കിലേറ്റും

കൊല്ലുമ്പോള്‍
മരണവെറിയായിരുന്നു

പലയിടത്തായി
ഒളിച്ചിരുന്ന്
പ്രാണനപഹരിക്കുമ്പോള്‍
ഞാന്‍കേട്ടത്
ഒരു ശബ്ദംമാത്രം

പ്രണയത്തിന്‍റെ
പൂമൊട്ടായി അവളെന്നെ
എല്പിച്ചുപോയ
ചോരക്കുഞ്ഞിന്‍റെ
പാല്‍മണക്കാത്ത
രോദനം

പതിനാലുവര്‍ഷം
നെഞ്ചോടുചേര്‍ത്ത മകളുടെ
അവസാനശ്വാസത്തിന്‍റെ
തുടിപ്പ്

അവളുടെ ശരീരത്തോടൊപ്പം
വിറങ്ങലിച്ച മനസ്സ്
കണ്ടെത്തുകയായിരുന്നു

ലഹരിയുടെ ദുരയില്‍
പിഞ്ചുബാല്യം വലിച്ചുകീറപ്പെടുന്ന
കൈയ്യുകളെ

മനസ്സുപതറാതെ
കൊന്നുതീര്‍ക്കുമ്പോള്‍
ഞാനറിയുകയായിരുന്നു
ചോരയുടെ മണം

ഈ മൊഴി
പറയാതെ പറഞ്ഞതാണ്
എന്‍റെ മനസാക്ഷ്യയോട്

എനിക്കു സ്വന്തമായി
ഇപ്പോഴവശേഷിക്കുന്നത്
അവന്‍മാത്രം

കുടുക്കെടുത്ത
ശരീരം താഴെ
അരാലും ഏറ്റടുക്കപ്പെടാതെ
അനാഥമാകുമ്പോള്‍
ഒപ്പിടേണ്ടത്
അവന്‍മാത്രമാണല്ലോ?

No comments:

Post a Comment