Wednesday 4 September 2013

ഓണം ഒരോര്‍മയില്‍

ഒരു കുമ്പിള്‍കോട്ടിയെന്‍
അമ്മ വിളമ്പിയ
കഞ്ഞിപ്പുഴുക്കിന്‍റെ സ്വാദറിഞ്ഞു

ഏറുമാടത്തിലായ്
കാത്തുവയ്ക്കുന്നൊരൊ
വിളവിന്‍റെ കാവലാളെന്‍റെയച്ഛന്‍

മുളംതണ്ടുകൊണ്ടൊരു
പീപ്പിയുമൂതിഞാന്‍
പാടവരമ്പത്ത്
കാത്തിരിക്കേ

കരിയുള്ളമണ്‍കലം
ഒക്കത്തൊതുക്കിയെന്‍
അമ്മവരണുണ്ട്
പെങ്ങളൊപ്പം

കിന്നരിപാവാട
തുഞ്ചത്തില്‍ ചന്തമായ്
കുഞ്ഞിളം കാല്‍തള കിലുങ്ങണുണ്ട്

ഓലക്കാല്‍ വളച്ചതില്‍
തുമ്പില കുമ്പിളായ്
അമ്മ വരമ്പില്‍ പടക്കണുണ്ട്

മുട്ടോളമെത്തും
തൊളിയുമായെന്‍റച്ഛന്‍
പാടവരമ്പത്തിരിക്കണുണ്ട്

അരികിലായിരിക്കണ
കുഞ്ഞനുജത്തിയെ
കിന്നാരംചൊല്ലി കിണുക്കണുണ്ട്

ഓലയില്‍ ഞാന്‍തീര്‍ത്ത
പമ്പരമൊന്നിനെ
അവളുടെ കൈയ്യിലായ്
ഞാന്‍കൊടുത്തു

പീപ്പിയില്‍ ഞാന്‍ ചേര്‍ത്ത
ശ്രുതികളിന്‍ താളത്തില്‍
കുഞ്ഞിക്കൈ മെല്ലെക്കറക്കണുണ്ട്

പൂട്ടിയൊരുക്കിയ
പാടത്തിലൊക്കെയും
കൊറ്റികള്‍ കുന്തിച്ചു നില്‍ക്കണുണ്ട്

ഈയൊരു വിളവിന്‍റെ
ഉത്സവമാകുമ്പോള്‍
ഓണമിങ്ങെത്തുന്നു എന്‍റെവീട്ടില്‍

ചാണകത്തറയിലെ മൂലയിലെന്‍റമ്മ
പുഴുങ്ങിയനെല്ലേറെ ഉണക്കണുണ്ട്

മുറ്റത്തൊരുകൊച്ചു അത്തക്കളത്തിലായ്
പുഷ്പങ്ങള്‍ വാരിവിതറണുണ്ട്

ഇന്നല്ലൊയെനിക്കുമെന്‍
കുഞ്ഞനുജത്തിക്കും
പുത്തനുടുപ്പുകള്‍ കിട്ടണത്

ഇന്നല്ലോ ഞങ്ങടെ
കുഞ്ഞിറയത്തില്‍
ഇലയിലായ് സദ്യവിളമ്പണത്

അച്ഛനുമമ്മയും
ഞങ്ങളുമൊരുമിച്ചാ
പുത്തരി ചോറുണ്ടിരിക്കണത്

ഇന്നല്ലോ പൊന്നോണം
മാവേലിത്തമ്പുരാന്‍
ഈ മണ്‍കുടിലിലുമെത്തണത്

നാളെയുമെന്‍റെച്ഛന്‍
പാടവരമ്പത്ത്
കുമ്പിളില്‍ കഞ്ഞിക്കുടിക്കണത്

ഇനിയെന്‍റെ ചിന്തയില്‍
അമ്മതന്‍ വാത്സല്യം
ഏറെ പഴങ്കഥയായിടുന്നു

No comments:

Post a Comment